top of page

കൗമുദി : ഒരു പ്രഹേളിക

ഹിന്ദി കഥ

മൂലരചന : സൂര്യബാല

പരിഭാഷ : ഡോ.മഞ്ജുരാമചന്ദ്രൻ

മഞ്ജീരം ടിസി 68/1890 (1),

കമലേശ്വരം, തിരുവനന്തപുരം.


വാതിൽ തുറന്നപ്പോൾ നിന്നെ എന്റെ മുന്നിൽ കണ്ട് ഞാൻ സ്തംഭിച്ചു പോയി..... കൗമുദി എന്താണീ രൂപത്തിൽ.... നിറം മങ്ങിയ സൽവാർ കമ്മീസി ടാറുള്ള, എപ്പോഴും ചിരിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന ആ മെലിഞ്ഞ പെൺകുട്ടിയുടെ സ്ഥാനത്തിതാ സിന്ദൂരം നിറഞ്ഞ നെറ്റിത്തടവും, കഴുത്തിൽ താലിയും, കൈകാലുകളിൽ മൈലാഞ്ചിയുമണിഞ്ഞ് നിൽക്കുന്ന നവവധു...

അങ്ങനെ കോളനിയാകെ ഉഷ്ണക്കാറ്റിന്റെ അല പോലെ പരന്ന കിംവദ ന്തികൾ ഒടുവിൽ സത്യമായിരിക്കുന്നു.... കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൗമു ദിയുടെ വീടിന്റെ വാതിലുകൾ തുറന്നിട്ടേയില്ല. അച്ഛനമ്മമാർ അസ്തപ്രജ്ഞ രായി, നിശബ്ദരായി ഇരിക്കുകയായിരുന്നു. ആയിരിക്കുമല്ലോ......

തങ്ങളുടെ മകളുടെയീ നവോഢാ രൂപം അവരെ വല്ലാതെ അലട്ടുന്നു ണ്ടായിരുന്നു. പക്ഷേ എന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടും കൗമുദീ നീ എന്റെ തോളിൽ ചാഞ്ഞ് ചിരിച്ചു കൊണ്ടേയിരിക്കുകയാണെന്നത് എന്നെ അത്ഭു തപ്പെടുത്തുന്നു. നിനക്ക് എന്തോ ദൃഢനിശ്ചയമുള്ളതുപോലെ ശാഠ്യവും, പിടി വാശിയും നിറഞ്ഞ ചിരി.


“എന്തു ചെയ്യാൻ..... മനസ്സു വന്നില്ല. അതാണ് കല ആന്റിയുടെ അടു ത്തേക്ക് ഞാനോടി വന്നത്. എന്റെ വിജയം ആഘോഷിക്കാൻ.....


“വിജയം” ആഘോഷിക്കാനോ? വിഷം പുരണ്ട ബാണങ്ങളെപ്പോലെയുള്ള ഈ വാക്കുകൾ നിന്റെ വായിൽ നിന്നെങ്ങനെ വരുന്നു? നിന്റെ സഹജവും, നിഷ്കളങ്കവും കാപട്യമില്ലാത്തതുമായ ചിരി ഇപ്പോൾ വെറും നാണംകെട്ട ചിരി യായി തോന്നുന്നെന്ന് പറയാൻ എനിക്ക് ഒട്ടും സങ്കോചമില്ല. പക്ഷേ അപ്പോഴും നീയാകട്ടെ ഒരു സാധാരണ കാര്യം പറയുന്നതുപോലെ തുടരുകയായിരുന്നു.


“ഇപ്പോഴെനിക്ക് എന്റെ വീട്ടിലേക്ക് പോകാൻ കഴിയില്ലല്ലോ.


നിന്റെ പുഞ്ചിരി തൂകുന്ന മുഖം കണ്ടിട്ട് എന്റെ ഉള്ളിൽ തിളച്ചു മറിഞ്ഞു വന്ന ദേഷ്യം അലിഞ്ഞലിഞ്ഞില്ലാതാവുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

അതെ.... ഇപ്പോഴിവർക്കെവിടെ വീട്.... അതായത് ഇവർക്ക് രണ്ടുപേർക്കും ഇപ്പോൾ വീടില്ല... അത്ര പെട്ടെന്ന് ആരും ഇവർക്ക് സ്വന്തം വീട്ടിൽ അഭയം കൊടുക്കാൻ പോകുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്ത പെൺകുട്ടിക്കും ആൺകുട്ടിക്കും ആര് അഭയം നൽകാൻ.

ഇപ്പോൾ എന്റെ വീട്ടിലെ നിന്റെയീ സാന്നിദ്ധ്യം എന്നെ അലോസരപ്പെടു ത്തുകയായിരുന്നു. സത്യത്തിൽ ഞാൻ വല്ലാതെ അസ്വസ്ഥയാവുകയായിരുന്നു കൗമുദി. പക്ഷേ നീയപ്പോൾ എന്നെ കളിയാക്കുന്നവിധം പറയാൻ തുടങ്ങി.

“അല്ല ആന്റീ. നിങ്ങളെന്റെ താലിയും ഈ

കൈകാലുകളിലെ മൈലാ

ഞ്ചിയുമൊന്നും കാണുന്നില്ലേ. താലി സ്വർണ്ണം പൂശിയതാണ്. അതുകൊണ്ടെന്താ നിയമപ്രകാരം വിവാഹം കഴിച്ചിരിക്കുകയല്ലേ.. മിഞ്ചിയാകട്ടെ ഗിൽട്ടിന്റേതാണ്. എങ്കിലുമത് എന്റെ വിവാഹം ഉറക്കെ പ്രഖ്യാപിക്കുന്ന രീതിയിൽ കിലുങ്ങു ന്നത് കേട്ടില്ലേ.....

“നീയെന്താ കൗമുദീ സ്വയം മുറിവിൽ ഉപ്പുതേക്കുകയാണോ? എനിക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. എങ്കിലും ഉള്ളിലെ വെറുപ്പിനെ അട ക്കാൻ ശ്രമിക്കുന്നതിനിടയിൽ എന്റെ നാവിൽ നിന്നും അറിയാതെ വാക്കുകൾ ഉതിർന്നു വീണുപോയി.

“നീ പറയുന്നതെല്ലാം ശരി തന്നെ കൗമുദി, എങ്കിലും ഒരു കാര്യം പറയൂ. ഇത്ര തിടുക്കപ്പെട്ട് വിവാഹമെന്ന തീരുമാനത്തിലേക്കെങ്ങനെ എത്തിച്ചേർന്നു. നിന്നെക്കണ്ടാൽ ആളുകൾ ഒരിക്കലും വിശ്വസിക്കുകയില്ല. നിന്നെപ്പോലെ ലാളി ത്യമുള്ള, സന്മാർഗിയായ ഒരു നല്ല പെൺകുട്ടി....

ഇത്രയും പറയുമ്പോഴേക്കും നിന്റെ ചുവന്നു തുടുത്തുവന്ന മുഖം കണ്ട്

ഞാൻ ഞെട്ടിപ്പോയി. നീ കണ്ണുനീരിനെ ധൈര്യം സംഭരിച്ച് തടുത്തു നിർത്തി യെങ്കിലും നിന്റെ വിറകൊള്ളുന്ന ചുണ്ടുകളിലെ മൗനം പലതും വിളിച്ചോതു ന്നുണ്ടായിരുന്നു.

“ബ്രൂട്ടസ് യൂ ടൂ...... കല ആന്റീ നിങ്ങളും മറ്റുള്ളവരേക്കാൾ അല്പം കൂടി ഉയർന്ന ചിന്താഗതി നിങ്ങൾക്കാകാമായിരുന്നു. നിഷ്ക്കളങ്കയും തമാശ ക്കാരിയുമായ ഒരു പെൺകുട്ടിക്ക് മനസ്സോ ആത്മാവോ, ആത്മാഭിമാനമോ പ്രതി കരണശേഷിയോ ഇല്ലെന്ന് എല്ലാവരെയും പോലെ നിങ്ങളും കരുതിയോ.... എനിക്ക് വേദനയുണ്ടാവില്ലെന്നും അപമാനവും അവഗണനയും അനുഭവപ്പെ ടില്ലെന്നുമാണോ കരുതിയത്.

നിന്റെയീ ഭാവം അപ്രതീക്ഷിതമായതുകൊണ്ട് ഞാൻ സത്യത്തിൽ ഞെട്ടി പ്പോയി. പിന്നെ സ്വയം നിയന്ത്രിച്ച്...

“കൗമുദീ നീ തെറ്റിദ്ധരിക്കരുത്. എനിക്കറിയാവുന്നിടത്തോളം നിന്റെ മാതാ പിതാക്കൾ മക്കൾക്ക് ഒരുപാട് സ്നേഹം കൊടുത്താണ് വളർത്തിയത്. കഴിഞ്ഞ മൂന്നുനാലുവർഷങ്ങളായി നിന്റെ അച്ഛൻ നിന്റെ കല്യാണത്തിനായി രാവും പകലും പരിശ്രമിക്കുകയായിരുന്നു എന്നതും സത്യമല്ലേ. തന്റെ റിട്ടയർമെന്റിന് മുൻപ് നിന്റെ വിവാഹം നടന്നു കിട്ടിയിരുന്നുവെങ്കിൽ എന്നദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഇതു നടന്നിരുന്നെങ്കിൽ മറ്റു രണ്ടുപേരുടേയും കാര്യം എങ്ങനെയും..........

“അതാണ് ആന്റി" പെട്ടെന്ന് നീ തമാശ പറയുന്നതുപോലെ കൂട്ടി ച്ചേർത്തു. “സത്യം പറഞ്ഞാൽ എനിക്കതെല്ലാം ബോറടിച്ചു തുടങ്ങിയിരുന്നു. കുറച്ചു ദിവസം കൂടുമ്പോൾ അമ്മയുടെ കസവു ബോർഡറുള്ള സാരിയുടുത്ത് അമ്മയ്ക്ക് വിവാഹസമ്മാനമായി കിട്ടിയ വെള്ളിത്താലത്തിൽ വെറ്റിലയും ഗ്രാമ്പുവും ഏലക്കയുമായി കാണാൻ വരുന്നവരുടെ മുന്നിൽ പ്രദർശനവസ്തു

നീ ഒരു നിമിഷം നിർത്തി, പിന്നെ തമാശ പറയുന്നതുപോലെ വീണ്ടും ചിരിച്ചു -

“സത്യത്തിൽ വെവ്വേറെ സാരികൾ ഉടുപ്പിച്ച് ഓരോരോ പയ്യൻമാരുടെ മുന്നിൽ പെണ്ണു കാണലിന് വേണ്ടി തയ്യാറാക്കി നിറുത്താൻ അമ്മയ്ക്ക് വേറെ നല്ല സാരികളൊന്നുമുണ്ടായിരുന്നില്ല. എനിക്ക് മറ്റു നിറങ്ങളൊന്നും ചേരില്ല എന്ന് അമ്മയുടെ വിശ്വസ്തരായ ഉപദേശകർ അമ്മയെ ധരിപ്പിക്കുകയും ചെയ്തി രുന്നു. പക്ഷേ.... ഇപ്പോൾ..... ഇപ്രാവശ്യം എനിക്ക് ഒരു മാറ്റം അനിവാര്യമായി തോന്നി. ആന്റീ.... ഹി..ഹി...” (കൗമുദി ഇതു പറയുമ്പോഴുള്ള നിന്റെ ചിരി എത്ര മനോഹരമായിരുന്നെന്നറിയാമോ?)

ശരിയാണ്. എനിക്കോർമ്മയുണ്ട്. ഇങ്ങനെ ഓരോ പെണ്ണുകാണൽ ചട ങ്ങിനുശേഷവും നീ കുറച്ചു നേരത്തേക്ക് എന്തെങ്കിലും കാര്യം പറഞ്ഞ് നിന്റെ മുറിയിൽ കതകടച്ചിരിക്കുമായിരുന്നു. എന്നിട്ട് ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം പൗഡറിന്റെ ശകലങ്ങൾ മുഖത്തുനിന്ന് തുടച്ചു മാറ്റി സൽവാർ കമ്മീ സിട്ട് ഒരു തമാശ പറയാനെന്നവണ്ണം എന്റെ അടുത്തേക്ക് ഓടിയെത്തുമായിരു ന്നു. നിന്റെ മുറിവേറ്റ അഭിമാനത്തിന് ഞാൻ സ്നേഹസാന്ത്വനമാകുമായിരു mz....

“എന്തുപറ്റി കൗമുദീ. പിന്നെയും ആരെങ്കിലും വന്നിരുന്നോ? നീ അവരെ ഓടിച്ചു വിട്ടു കാണുമല്ലോ. അല്ലേ.....

പൊട്ടിച്ചിരിയോടെ ആണ് നീ ഉത്തരം പറഞ്ഞത് “അല്ലാതെ പിന്നെ എന്തു ചെയ്യാനാ ആന്റീ.... ഒരുമാതിരി ഒട്ടകപക്ഷിയുടെ രൂപവും കൽക്കരി യുടെ നിറവും ഉള്ള ഒരുത്തൻ

“ഇതിനർത്ഥം അവന്റെ കാര്യവും നടക്കില്ല എന്നല്ലേ.”

പിന്നെ നീ എന്നോടൊപ്പം പൊട്ടിപ്പൊട്ടിച്ചിരിക്കും. പക്ഷേ നിന്റെയാ ചിരി യിൽ എന്തൊക്കെയോ കാര്യങ്ങളടങ്ങിയിരുന്നു. എനിക്കറിയാം ഓരോ തവ ണയും നീ ചായക്കപ്പുകൾ നിറച്ച ടയുമായി അല്ലെങ്കിൽ വെറ്റില നിറച്ച താല വുമായി ഓരോ വിവാഹാലോചനക്കാരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുമ്പോഴും നാലുപാടും ഇരിക്കുന്നവരുടെ നോട്ടം നിന്റെ മുഖത്തും മെലിഞ്ഞ കൈത്തണ്ട യിലും, ശരീരം മുഴുവനും തന്നെ മുള്ളുകൾ പോലെ തറച്ചു കയറുകയായിരു ന്നെന്നും നിന്റെ നിറം കൂടുതൽ ഇരുണ്ടു പോകുന്നതായും നിന്റെ പുഞ്ചിരി ദയനീയമായി പോകുന്നതായും നിനക്കു തോന്നുന്നുണ്ടെന്നും, നിന്റെ വിരലുകൾ വിറ കൊള്ളുന്നതും.....

പിന്നെ ഈ തമാശയെല്ലാം കഴിഞ്ഞ് നീ എന്റെ അടുത്തേക്ക് ഓടിയെ ത്തുമ്പോൾ എനിക്ക് ഒരുപാട്ട് ഓർമ്മ വരും.

“നീ ഇങ്ങനെ പുഞ്ചിരിക്കുമ്പോഴും എന്തുമാത്രം സങ്കടമുള്ളിലൊതുക്കുകയാണ്.

ഒരിക്കൽ നീയെന്നോട് പറഞ്ഞു. എത്ര വിചിത്രമായ കാര്യങ്ങളാണ് ആന്റീ ഇതൊക്കെ..... കുട്ടിക്കാലം മുതൽ ഇതേവരെ സ്കൂളിലോ കോളേജിലോ ആരും തന്നെ എന്നെ വിരൂപയായി കണക്കാക്കിയിട്ടില്ല. ടീച്ചർമാരെല്ലാം ഞാൻ വളരെ നല്ല പെൺകുട്ടിയാണെന്നാണ് പറഞ്ഞിരുന്നത്. വാർഷിക ദിനത്തിലും മറ്റും പ്രിൻസിപ്പൽ എന്റെ പുറത്തു തട്ടി അനുമോദിക്കുമായിരുന്നു. കൂട്ടുകാരികൾ എന്റെ മുടിയും, മെലിഞ്ഞ ശരീരവും ഇഷ്ടപ്പെടുന്നവരുമായിരുന്നു.

അയ്യോ അതു കള കൗമുദീ..... ഇത്തരക്കാർക്ക് വിവാഹം കഴിച്ചു കൊടുക്കാനുള്ളതല്ലല്ലോ കൗമുദീ നിന്നെ. നോക്ക് ഒരു ദിവസം നിനക്കുള്ളയാൾ നിന്നെ കണ്ടെത്തുക തന്നെ ചെയ്യും.

പക്ഷേ ഇന്ന് നീ.... നീ സ്വയം നിനക്കുള്ളയാളെ കണ്ടെത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. നിന്റെയീ പ്രവൃത്തിയെ എന്റെ പഴമനസ്സ് അഹങ്കാരമായും, ദുഃസ്വ ഭാവമായും, ലജ്ജയില്ലായ്മയായും കണക്കാക്കുകയായിരുന്നു. അകമേ സങ്കട പ്പെട്ടും എന്നാൽ പുറമേ ബുദ്ധി ജീവിയാണെന്ന് നടിച്ചും ഞാൻ നിന്നോട് ചോദി ച്ചുപോയി.

“എന്നാലും കൗമുദീ!.... നിന്റെയീ തിടുക്കപ്പെട്ട തീരുമാനത്തിന്റെ അനന്തരഫലമെന്താണെന്നറിയുമോ.

“തീർച്ചയായും” .... ഒരു മിന്നൽ പിണറിന്റെ വേഗതയിൽ നീ ഉത്തരം പറഞ്ഞു.

ഇതിന്റെ അനന്തരഫലമായി എനിക്ക് മാന്യതയുണ്ടാവും, ബഹുമാനം കിട്ടും.

“ഒരു കാര്യം എല്ലാവർക്കും മനസ്സിലാകും. ഇന്നു മുതൽ പൊക്കമുള്ളതോ, പൊക്കമില്ലാത്തതോ ആയ വെളുത്തതോ കറുത്തതോ ആയ, ബി.എ./ എം.എ. പാസായതോ, തോറ്റതോ ആയ ഒരു ചെറുപ്പക്കാരനും അവന്റെ വീട്ടു കാരും ആരും തന്നെ ഒരു കൗമുദിയേയും ഇരുത്തിയും എഴുന്നേൽപ്പിച്ചും, നട ത്തിയും, അളന്നു നോക്കിയും കുറ്റപ്പെടുത്തി തിരസ്ക്കരിക്കാൻ ധൈര്യം കാണി ക്കില്ല.” ഇത്രയും പറഞ്ഞിട്ട് അവൾ പൊടുന്നനെ നിറുത്തി.

“അതു പോകട്ടെ എന്റെ വരന്റെ ഫോട്ടോ കാണണ്ടേ?” ഞാനിപ്പോൾ കാണിച്ചു തരാം.

പയ്യന്റെ ഫോട്ടോ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. വശ്യമായ ചിരിയോടെ ഒരു സുന്ദരൻ.

ആന്റീ അയാൾ വെളുത്തതാണ്. അതുകൊണ്ടാണ് കളർ ഫോട്ടോ എടു ത്തത്. എന്താണ് എന്റെ മനസ്സിൽ തോന്നുന്നതെന്നറിയാമോ? ഈ ഫോട്ടോ യുടെ ഒരു ഇരുപത്തിയഞ്ച് കോപ്പികൾ എടുത്ത് ആ ഒന്നിനും കൊള്ളാത്തവ ന്മാരുടെ അഡ്രസ്സിലേക്ക് എന്റെ വിരലടയാളം സഹിതം അയച്ചു കൊടുക്കണം. അഡ്രസ്സൊക്കെ അമ്മയുടെ ഡയറിയിലുണ്ട്. പക്ഷേ...... പക്ഷേ... അമ്മയുടെ അടുത്തേക്ക്.... വീട്ടിലേക്ക് പോകാൻ പറ്റില്ലല്ലോ.....” ഇത്രയും പറഞ്ഞിട്ട് നീ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

അതെ കൗമുദി എനിക്കറിയാം. നിന്റെ വീട്ടുകാർ നിന്നെ സ്വീകരിച്ചില്ല. നാട്ടുകാരും സ്വീകരിച്ചില്ല. നീ തോൽവി സ്വീകരിച്ച് ഉദയിന്റെ കൂടെ ഈ പട്ടണം

ഉപേക്ഷിച്ചു..... രണ്ടു വീടുകളുടെയും അടഞ്ഞ വാതിലുകൾ സൂചിപ്പിച്ച സ്പഷ്ട മായ നിർദ്ദേശം അനുസരിച്ചു..... ഉദയിന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ട മാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ സമൂഹത്തിന് അനുസരണയുള്ള, സംസ്കാര സമ്പന്നനായ ഒരു മകൻ ലക്ഷങ്ങളുടെ ബ്ലാങ്ക് ചെക്ക് ആണ്.

നഗരം വിടുന്നതിന് മുൻപ് നീ എന്റെ അടുത്ത് വന്നിരുന്നു. ശരിക്കും നീ വിട ചോദിക്കുവാനായിരുന്നു വന്നത്. കണ്ണീര് മറയ്ക്കാൻ നിനക്കൊരു ഉപാ ധിയും വേണ്ടി വന്നില്ല. അങ്ങ് ദൂരേക്ക് നോക്കുന്നതുപോലെ എന്റെ തോളിൽ തല വച്ച് നീ പറഞ്ഞു.

“കല ആന്റീ, ഞാൻ നിങ്ങളുടെ വാക്കുകളെ എന്നും മാനിച്ചിരുന്നു. ആന്റി പറഞ്ഞതുപോലെ അമ്മയ്ക്കും, അച്ഛനും ഞാൻ കത്തെഴുതിയിരുന്നു. ഉദയിന് എന്നോടുള്ള താത്പര്യത്തെക്കുറിച്ചും, അതും ഏറെ മാസങ്ങളായി ഞങ്ങൾ അടുപ്പത്തിലാണെന്നും സൂചിപ്പിച്ചിരുന്നു. പക്ഷേ ഇത്ര തിടുക്കത്തിൽ വിവാഹം കഴിക്കണമെന്ന് ഞങ്ങൾ വിചാരിച്ചിട്ടേയില്ലായിരുന്നു. അന്ന് കാഴ്ചയിൽ മടിയ നെന്ന് തോന്നിക്കുന്ന ആ പയ്യനും അവന്റെ വീട്ടുകാരും എനിക്ക് സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയപ്പോൾ എന്റെ ഉള്ളിൽ ഉൽക്കണ്ഠ യുടെ ഒരു കൊടുങ്കാറ്റ് വീശിയതു പോലെയാണ് തോന്നിയത്. അപ്പോൾ എല്ലാ പ്രാവശ്യത്തെയും പോലെ തമാശയായി കണ്ട് ആന്റിയുടെ അടുത്തേക്ക് വന്ന് ഇക്കാര്യം പറഞ്ഞ് ചിരിക്കുന്നതിന് പകരം ഞാൻ ഉദയിന്റെ അടുത്തേക്ക് പോയി പൊട്ടിക്കരയുകയാണ് ചെയ്തത്.

എന്റെ മാതാപിതാക്കൾ വർഷം തോറും ഇങ്ങനെയുള്ള നാണം കെട്ടവന്മാർക്ക് മുന്നിൽ എന്നെ അണിയിച്ചൊരുക്കി നിറുത്തുന്നതല്ലാതെ ഉദയിന്റെ ഒപ്പം വിവാഹം കഴിക്കാൻ എന്നെ ഒരിക്കലും അനുവദിക്കില്ലെന്നും, ഉദയിന്റെ കുടുംബവും ലക്ഷങ്ങളുടെ തുലാസിൽ അദ്ദേഹത്തെ തൂക്കി നോക്കാനേ തയ്യാറാവൂ എന്നും മനസ്സിലാക്കിയതിനു ശേഷമാണ് ഞങ്ങൾ ഇത്ത രത്തിൽ വിവാഹം കഴിക്കാൻ നിർബന്ധിതരായത്. ഉദയിന്റെ കുടുംബത്തിന്റെ തുലാസിൽ തൂങ്ങാനുള്ള ധൈര്യം എന്റെ അച്ഛന് ഒരിക്കലും ഉണ്ടാവില്ല. ഇങ്ങനെ ഉദയിന്റെ കുടുംബത്തിന്റെ സാമ്പത്തിക നയവും, എന്റെ കുടുംബത്തിന്റെ ജാതി നയവും, നാണക്കേടിന്റെ നയവും ഞങ്ങളെ ഞെരുക്കത്തിലാക്കുകയേയുള്ളൂ.... അപ്പോഴും ആന്റീ അച്ഛനും അമ്മയും ആദ്യം കുറെ വഴക്കൊക്കെ പറയുമെ ങ്കിലും എന്നെ സ്വീകരിക്കുമെന്നാണ് ഞാൻ കരുതിയത്. കാരണം ഉദയ് ഒരു നല്ല പയ്യനാണ്. വിവാഹത്തിന്റെ പേരിൽ നടക്കുന്ന ഈ കച്ചവടത്തിൽ അവന് വിശ്വാസമുണ്ടായിരുന്നില്ല. അവൻ മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വളരെയധികം ശ്രമിച്ചതാണ്. പക്ഷേ അവരും എന്നെ പെണ്ണു കാണാൻ വന്നിരുന്ന തീർത്തും സാധാരണക്കാരായ കുടുംബങ്ങളേക്കാൾ ഒട്ടും വ്യത്യസ്തരായിരുന്നില്ല. എന്നെക്കാൾ എന്റെ അച്ഛന്റെ സ്റ്റാറ്റസിനെയാണ് അവർ തള്ളിക്കളഞ്ഞത്.

ലക്ഷങ്ങൾ സ്ത്രീധനമായി ആവശ്യപ്പെട്ട് വിലപേശുന്ന കുടുംബങ്ങൾക്ക് മുന്നിൽ എന്നെ പ്രദർശിപ്പിക്കാൻ തയ്യാറായിരുന്ന പപ്പ എന്തുകൊണ്ട് എന്നെ മാത്രം മതി എന്നു പറഞ്ഞു വന്ന ഉദയിന്റെ കാര്യത്തിൽ സങ്കീർണ്ണവും, കർക്ക ശവുമായ വ്യവസ്ഥിതികളേയും, പാരമ്പര്യത്തെയും മറയാക്കിയതെന്ന് മനസ്സി ലാവുന്നില്ല. എന്നെ ഇത്രയധികം സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന എന്റെ മാതാപിതാക്കൾക്ക് എന്തുകൊണ്ട് യുക്തിസഹജവും, നീതി യുക്തവുമായ എന്റെ തീരുമാനത്തെ തുണയ്ക്കാൻ കഴിഞ്ഞില്ല?.....

ഞാനെന്തു പറയാനാണ് കൗമുദീ? ഞാൻ നിന്റെ പക്ഷത്തെങ്ങനെ നിൽക്കും? എനിക്കത്രയ്ക്ക് ധൈര്യമുണ്ടായിരുന്നെങ്കിൽ.... അലമാരിയിൽ നിന്ന് കുറച്ചു മുഷിഞ്ഞ നോട്ടുകളെടുത്ത് മഞ്ഞളും, അക്ഷതവും കൂട്ടിച്ചേർത്ത് നിന്റെ കൈയ്യിൽ വച്ചു തരാനല്ലാതെ മറ്റൊന്നും ചെയ്യാനെനിക്ക് കഴിഞ്ഞില്ല.

ഒരു പുത്രി വീട്ടിൽ നിന്നു മാത്രമല്ല. ഒരു നാട്ടിൽ നിന്നു തന്നെ പോവുക യാണല്ലോ.

പെരുമഴ പോലെ പെയ്യുന്ന കണ്ണുകൾ തുടച്ചു കൊണ്ട് മഞ്ഞളും അക്ഷ

തവും നീ നെറ്റിത്തടത്തിൽ ചേർത്തു. ഞാൻ നൽകിയ നോട്ടുകൾ തിരികെ തന്നു കൊണ്ട് നീയിങ്ങനെ പറഞ്ഞു - സാധിക്കുമെങ്കിൽ ആന്റി എന്റെ അച്ഛ നെയും അമ്മയെയും ദയവായി പറഞ്ഞു മനസ്സിലാക്കിക്കുക. ഇതെന്റെ എതിർപ്പോ, പകരം വീട്ടലോ ഒന്നുമല്ല ഒരുപാടാലോചിച്ചതിനുശേഷം എനിക്കു വേണ്ടി കണ്ടുപിടിച്ച ഒരേയൊരു വഴി മാത്രമാണിതെന്ന്. ഒരു പരിധിക്കപ്പുറം എന്നെ അപമാനിക്കുന്നതും, അവഹേളിക്കുന്നതും എനിക്ക് താങ്ങാനായില്ല എന്നതു മാത്രമാണ് എന്റെ തെറ്റ്..... ഒരു പക്ഷേ എന്റെ മാതാപിതാക്കൾ ഇത് അപരാധമായി കാണുന്നുണ്ടെങ്കിൽ ഞാൻ മാപ്പപേക്ഷിക്കാനും, ശിക്ഷ സ്വീകരിക്കാനുമായി തല കുനിക്കുന്നു.

പോകുന്ന പോക്കിൽ കൗമുദി എനിക്കു മുന്നിൽ ഒരു പ്രഹേളികയാവുകയാണ്. ദൂരേക്ക് പോകുമ്പോഴേക്കും അവളുടെ ആകൃതി മങ്ങി മങ്ങി പകരം ഒരു ചോദ്യചിഹ്നം എന്റെ മുന്നിൽ തെളിവാർന്നു വന്നു.





7 views0 comments
bottom of page