മുഴക്കവും മൃത്യുബോധവും
- GCW MALAYALAM
- Apr 15
- 4 min read
രമ്യ സി

പ്രബന്ധസംഗ്രഹം
മനുഷ്യന്റെ മരണ ചിന്തകളെ കുറിച്ചുള്ള ഒരു അന്വേഷണമാണ് ഈ പഠനം. ഓരോ അനുഭവങ്ങളാണ് മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. ബാല്യം നൽകുന്ന കടുത്തതും വിഷമമേറിയതുമായ യാഥാർത്ഥ്യങ്ങൾ ജീവിത കാലം മുഴുവൻ മനുഷ്യരെ വേട്ടയാടും. എത്ര ഭൗതിക സാഹചര്യങ്ങൾ മാറിയാലും ഓർമ്മകളും അനുഭവങ്ങളും പലപ്പോഴും പിന്തുടരുകയും കീഴ്പ്പെടുത്തുകയും ചെയ്യും. മരണാഭിമുഖ്യം മൂലം ജീവിതത്തിൽ ഒറ്റപ്പെടാൻ ആഗ്രഹിക്കുകയും വ്യത്യസ്തമായി ജീവിക്കുകയും ചെയ്ത ഒരു കഥാപാത്രത്തെ വിശകലനം ചെയ്യുന്നതാണ് ഈ പ്രബന്ധം.
താക്കോൽ വാക്കുകൾ: മൃത്യുബോധം, മൃതിവിജ്ഞാനീയം, മനോവിജ്ഞാനീയം, അസ്തിത്വം
ജീവിതയാഥാർത്ഥ്യങ്ങളെയും അതിയാഥാർഥ്യങ്ങളെയും മനോഹരമായി ആവിഷ്കരിച്ച കഥാകൃത്താണ് പിഎഫ് മാത്യൂസ്. വ്യത്യസ്തമായ ആഖ്യാന ശൈലിയും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളുമാണ് അദ്ദേഹത്തിൻറെ കഥകളിൽ നിറഞ്ഞു നിൽക്കുന്നത്. വായനക്കാരിൽ ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിക്കുന്ന, നടുക്കം ഉളവാക്കുന്ന കഥയാണ് മുഴക്കം. ജീവിച്ചിരിക്കുമ്പോൾ തന്നെ മരണവുമായി സൗഹൃദത്തിലാകുന്ന ഒരാളാണ് മുഴക്കത്തിലെ കേന്ദ്ര കഥാപാത്രം. അയാളെ ജീവനുള്ളതായിട്ടാണോ മരിച്ചതായിട്ടാണോ കണക്കാക്കേണ്ടത് എന്ന ചോദ്യമാണ് ഈ കഥ ഉന്നയിക്കുന്നത്.
പിറവിയുടെ നാൾ മുതൽ മരണവും ഉണ്ട്. മരണം മനുഷ്യൻെറ സഹചാരിയാണ്. മരണത്തെ അവഗണിച്ചുകൊണ്ടാണ് ഓരോരുത്തരും ജീവിതത്തിൽ മുന്നോട്ടുപോകുന്നത്. മരണം യാഥാർത്ഥ്യമാണെങ്കിലും എന്ന്, എപ്പോൾ, എങ്ങനെ എന്ന കാര്യം അനിശ്ചിതത്വമാണ്. മരണത്തെക്കുറിച്ചുള്ള ബോധം മനുഷ്യന്റെ ശാരീരികവും മാനസികവുമായ വ്യാപാരങ്ങളെ സ്വാധീനിക്കുന്നുണ്ട്. മരണത്തെ അതിജീവിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ആദ്യകാലം മുതലേ ഉണ്ടായിരുന്നു. അതിന്റെ ഫലമായി മതങ്ങളിലും തത്വശാസ്ത്രങ്ങളിലും ശാസ്ത്ര,കലാ,കായിക മേഖലയിലും പല നേട്ടങ്ങളും ഉണ്ടായി. ഒരാൾ തത്വജ്ഞാനിയോ എഴുത്തുകാരനോ ശാസ്ത്രജ്ഞനോ ആകട്ടെ മരണത്തിൽ നിന്നും രക്ഷപ്പെടാൻ ആർക്കും സാധിച്ചിട്ടില്ല. എന്താണ് മരണം എന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. കൃത്യമായ ഉത്തരം നൽകാൻ കഴിയാത്ത ഒന്നാണ് മരണം. മരണത്തെപ്പറ്റി പഠനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. മൃതിവിജ്ഞാനീയം (Thanatology) എന്ന പുത്തൻ ശാഖ തന്നെ നിലവിലുണ്ട്. മരണത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന മനോവിജ്ഞാനീയത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. പ്രധാനമായുo ആറുതരം മരണത്തെക്കുറിച്ച് വിശകലനം ചെയ്യുന്നുണ്ട്. പാദാർത്ഥികമായ മരണം, (Physical death), ദാർശനികമായ മരണം (meta- Physical Death), വൈദ്യശാസ്ത്രപരമായ മരണം (clinical Death) , ജീവശാസ്ത്രപരമായ മരണം (Biological Death) , മന:ശാസ്ത്രപരമായ മരണം Psychological Death), ജീവചരിത്രപരമായ മരണം (Biographical Death).
ഇതിൽ മന:ശാസ്ത്രപരമായ മരണം ഒരു വ്യക്തിയുടെ മനോനിലയനുസരിച്ച് സംഭവിക്കുന്നതാണ്. അവർ എങ്ങനെയെങ്കിലും മരിച്ചാൽ മതിയെന്നു കരുതുന്നവരോ ജീവിതം മടുത്തവരോ ആയിരിക്കുo. ജീവിതാഭിമുഖ്യം നഷ്ടപ്പെട്ട അവർ മറ്റുള്ളവർക്കും തങ്ങൾക്കു തന്നെയും മരിച്ചവരാണ്. ജീവചരിത്രപരമായ മരണത്തിനും ഇതിനോട് ബന്ധമുണ്ട്. വാർദ്ധക്യത്തിൽ നിഷ്ക്രിയരായ ഇവർ ജീവിച്ചിരിക്കേ മരിച്ചവരെപ്പോലെയാണ്. വ്യക്തിപരമോ സാമൂഹികമോ ആയ കാരണങ്ങളാൽ ഒറ്റപ്പെട്ടവരാണ്. ഇതിനെ സാമൂഹ്യ മരണം എന്നും വിശേഷിപ്പിക്കാം.
മണ്ണിനടിയിലെ മുഴക്കം
ഒരു വ്യക്തിയുടെ ബാല്യം മുതൽ വാർദ്ധക്യം വരെയുള്ള നീണ്ട ജീവിതം ചുരുക്കി അവതരിപ്പിക്കുന്നതാണ് മുഴക്കം. എൺപത് വയസ്സിന് മുകളിലുള്ള കാണാതായ പപ്പയെ പോലീസ് സ്റ്റേഷനിൽ നിന്ന് ഷീല വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നിടത്താണ് കഥ ആരംഭിക്കുന്നത്. എട്ടു വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ കാണാതാകുന്നത്. 'അദൃശ്യരാകുന്ന മനുഷ്യർ ജീവിതത്തിന്റെ ആരംഭത്തിൽ തന്നെ അതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ടാകണം' എന്ന് കഥയിൽ ഒരിടത്ത് പറയുന്നുണ്ട്. ചെറുപ്പത്തിൽ കോലാറിൽ നിന്ന് തനിയെ വണ്ടി കയറി വന്നതാണ് ഷീലയുടെ പപ്പാ. വണ്ടിയിറങ്ങി അരമണിക്കൂർ നടന്ന് ആദ്യം കണ്ട ഐസ് കമ്പനിയിൽ ജോലി ചോദിച്ചു. ഒരു സായ് വാണ് ആ കമ്പനി നടത്തിയിരുന്നത്. അദ്ദേഹവും ഷീലയുടെ പപ്പയെ പോലെ സ്വന്തം നാട് ഉപേക്ഷിച്ച് വന്നതാണ്. കാലങ്ങൾക്ക് ശേഷം 'മരണത്തിനായി സ്വന്തം ജലത്തിലേക്ക് മടങ്ങുന്ന മത്സ്യങ്ങളെ പോലെ' സായ് വ് പാരീസിലേക്ക് പോയി. കൂടെ പപ്പയെയും കൂട്ടി. തിരിച്ചെത്തിയ അദ്ദേഹം പാരീസിൽ കണ്ട കാറ്റകോം എന്ന മണ്ണിനടിയിലെ ശ്മശാനഗുഹയെ കുറിച്ചാണ് കൂടുതൽ സംസാരിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ഇരുന്നൂറു മൈൽ നീണ്ട തുരങ്കങ്ങളിൽ മരിച്ചവർക്കുള്ള വസതി യൊരുക്കിയ പാരീസിയൻമാരെക്കുറിച്ച് വലിയ മതിപ്പോടെ പറയുമായിരുന്നു (പുറം 15). 'വീടിനു താഴെ പാരീസിലെ കാറ്റകോം പോലെ എനിക്കൊരു മുറി പണിയണമെന്ന' (പുറം 16 ) ആഗ്രഹത്തെ ആദ്യം പരിഹസിച്ചു. പപ്പ പിന്മാറില്ലെന്ന് കണ്ട ആർക്കിടെക്റ്റ് ആയ ഷീലയുടെ മമ്മ ശിഷ്യന്മാരെ നിയോഗിച്ചു നിലവറ പോലെ ഒരു മുറി പണികഴിപ്പിച്ചു. മുറിയിൽ വെളിച്ചം കൂടുതലായി എന്ന് കാരണത്താൽ പപ്പ മുറിയിൽ കയറിയില്ല. ഷീലയുടെ പപ്പയും അമ്മയും തികച്ചും വ്യത്യസ്തമായ ജീവിത ദർശനം ഉള്ളവരായിരുന്നു. അമ്മയ്ക്ക് വെളിച്ചമില്ലാത്ത മുറി സങ്കൽപ്പിക്കാൻ പോലും സാധ്യമല്ലായിരുന്നു. പപ്പയ്ക്ക് തിരിച്ചും. തുടർന്നാണ് പപ്പയെ കാണാതാവുന്നത് .
പോലീസ് സ്റ്റേഷൻ മുതൽ വീടുവരെ ഏകദേശം മൂന്നു മണിക്കൂർ നേരത്തെ യാത്രയുള്ളതായി കഥയിൽ പറയുന്നുണ്ട്. ഇതിനിടയിൽ 'അനിത വന്നില്ല' എന്ന് പറയുന്നതും വഴിയോരത്ത് കണ്ട ഒരു ഹോട്ടലിനു നേരെ കൈ ചൂണ്ടുന്നതും ഒഴിച്ചു ബാക്കി സമയം അയാൾ ഉറക്കത്തിലായിരുന്നു. തുടർന്നുള്ള അന്വേഷണങ്ങളിൽ നിന്നാണ് അനിത പപ്പയുടെ പഴയ ഒരു പരിചയക്കാരിയാണെന്നും കൽക്കട്ടയിലായിരുന്നു താമസമെന്നും അവർ മരിച്ചു പോയതായി സംശയം ഉണ്ടെന്നും മമ്മയിൽ നിന്നും അറിയാനിടയായി.
ജീവിത തിരക്കുകൾക്കിടയിൽ തങ്ങളുടെ ചുറ്റുമുള്ളവർ എന്താണ് അല്ലെങ്കിൽ എന്തായിരുന്നു എന്നുപോലും അറിയാതെ പോകുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഷീല. പപ്പയെപ്പറ്റി അധികമൊന്നും അറിയാത്ത ഷീല അദ്ദേഹത്തിന്റെ തിരോധാനത്തെ തുടർന്നാണ് കൂടുതൽ അറിയാൻ ശ്രമിക്കുന്നത്. സ്വർണ്ണത്തിനായി മനുഷ്യർ കുഴിച്ചു കുഴിച്ച് തുരങ്കങ്ങളാൽ നിറഞ്ഞു പോയ ഒരിടത്താണ് പപ്പയുടെ ജനനം എന്നും പണ്ടെങ്ങോ സ്ഫോടനത്തിൽ തകർന്നു പോയ അവിടെ ജീവനോടെ അടക്കപ്പെട്ട ധാരാളം മനുഷ്യർ ഉള്ളതായും അറിയുന്നു. വർഷങ്ങൾക്കു മുമ്പ് കോലാറിൽ നിന്ന് പപ്പയെ കാണാൻ വന്ന ഒരാൾ പപ്പയുടെ സഹോദരനോ ബന്ധുവോ ആയിരുന്നെന്നും അദ്ദേഹം പപ്പയോടൊപ്പം മുറിയടച്ചിട്ടിരുന്നു ഒരുപാട് സംസാരിക്കുകയും പപ്പയുടെ മുടി വെട്ടി കൊടുക്കുകയും ചെയ്തു എന്നും. പിരിയാൻ നേരത്ത് കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടാണ് വന്നയാൾ പോയത് എന്നും മമ്മയിൽ നിന്നും അറിയാനിടയായി. വെട്ടിയ മുടി നാട്ടിൽ കൊണ്ടുപോയി നെല്ലിമരച്ചോട്ടിൽ ആറടി ആഴത്തിൽ സംസ്കരിച്ച് ചേട്ടൻ മരിച്ചുപോയി എന്നു പറഞ്ഞു എന്നത് പിന്നീട് ഷീലയുടെ സുഹൃത്ത് വഴിയുള്ള അന്വേഷണത്തിലാണ് അറിയുന്നത്. .
സുഹൃത്തിൽ നിന്നും അറിഞ്ഞ വിവരങ്ങൾ വെച്ച് പപ്പയുടെ ബാല്യത്തെപ്പറ്റി സങ്കൽപ്പിക്കാൻ ഷീല ശ്രമിക്കുന്നു. പറമ്പിൽ കളിക്കുന്ന ബാലൻ താൻ കുഴിയാനയായി മാറുന്ന ദിവസം സ്വപ്നം കാണുന്ന കുട്ടിയെ ഷീല സങ്കല്പിച്ചു നോക്കുന്നു. പാതാളകിണറിലേക്ക് വീഴുന്ന വസ്തുക്കൾ ഇരുളുമൂടിയ ആഴത്തിലെ ആയിരത്തൊട്ട് അരഞ്ഞാണങ്ങൾ കയറി മുഴക്കമായി വേഷം മാറി വരുമ്പോൾ ആ ലോകത്തേക്കുള്ള വിളികളായി അവന് തോന്നുന്നതും പ്രായമേറുന്നതിനിടയിൽ ആ സ്വപ്നം മറക്കുന്ന അയാൾ പിന്നീട് എപ്പോഴോ ശൂന്യമായ കിണറിൽ നിന്ന് ഉടലിനെ വിറകൊള്ളിക്കുന്ന ആ മുഴക്കം കേൾക്കുന്നതായും സങ്കൽപ്പിക്കുന്നു. ഖനിയിൽ നിന്നും ഉയർന്നുവരുന്ന മുഴക്കം ഷീലയെ ഭയപ്പെടുത്തുന്നു. അന്നു രാത്രി പപ്പയുടെ മുറിയിൽ കിടക്കാൻ പോയ മമ്മ പപ്പയെ എങ്ങനെയെങ്കിലും ഒഴിവാക്കാനും അത് നമ്മുടെ ആരുമല്ല എന്നും തീർച്ചപ്പെടുത്തുന്നതോടെയാണ് കഥ അവസാനിക്കുന്നത്.
കോലാറിലെ സ്വർണ്ണഖനികൾക്ക് അടുത്ത് ജനിച്ച് ബാല്യകാലം ചെലവഴിച്ച ഷീലയുടെ പപ്പയുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് മുഴക്കങ്ങൾ. സ്ഫോടനത്തിൽ ഓരോ ഭാഗങ്ങൾ തകർന്ന് മുഴക്കോടെ ഭൂമിയിലേക്ക് പതിക്കുന്നത് കണ്ടാണ് അയാൾ ജീവിച്ചത്. ഒട്ടേറെ മനുഷ്യർ ജീവനോടെ ആ മുഴക്കങ്ങളിലേക്ക് താണു പോയിട്ടുണ്ട്. ബാല്യകാലത്ത് നേരിട്ട ദുരനുഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം വേട്ടയാടുന്നു.. മുഴക്കങ്ങൾ ഇല്ലാത്ത ഒരു ജീവിതം അദ്ദേഹത്തിന് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വണ്ണം അത്രയേറെ അതിൽ ഇഴുകിച്ചേർന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ തിരക്കി വന്ന സഹോദരൻ മുറിയിൽ കണ്ടത് മുഴക്കങ്ങളിൽ അഭിരമിച്ച് ഇരുട്ടിൽ കഴിയാൻ ആഗ്രഹിക്കുന്ന, ജീവിച്ചിരിക്കെ മരിച്ചതിനു തുല്യം ജീവിക്കുന്ന ഒരു വ്യക്തിയെയാണ്. അതുകൊണ്ടാണ് അയാൾ ചേട്ടൻ മരിച്ചു പോയെന്ന് പറഞ്ഞ് മുറിച്ചെടുത്ത മുടി സംസ്കരിച്ചത്. ഷീലയോടൊപ്പം ഉള്ള യാത്രയിൽ അദ്ദേഹത്തിന്റെ മനസ്സിൽ ബാല്യകാലം മാത്രമേ ഉള്ളൂവെന്നും മനസിലാക്കാം.
ഉപസംഹാരം
ഒരു വ്യക്തിയുടെ ബാല്യകാലത്ത് ഉണ്ടാകുന്ന അനുഭവങ്ങൾ അയാളുടെ സ്വഭാവ രൂപീകരണത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന് തെളിവാണ് ഈ കഥാപാത്രം. മരണത്തിന്റെ ചൂടും ചൂരും അറിഞ്ഞ മനുഷ്യൻ മരണവുമായി ചങ്ങാത്തം കൂടുന്നു. മനുഷ്യനെ ഭയപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് ഒരു വിഭാഗം അകന്നു കഴിയുമ്പോൾ ചിലർ ആ ഭയങ്ങളിൽ മുഴുകി കഴിയുന്നു. മനുഷ്യ മനസിന്റെ അടിസ്ഥാന ഭാവങ്ങളിലൊന്നാണ് മരണഭയം. സഹജമായ മരണാഭിമുഖ്യത്താൽ ചിലർ മരണത്തെ വെല്ലുവിളിക്കുന്നു. പകത്വയുടെ ലക്ഷണമായും മരണ വാസനയെ ചില ചിന്തകർ കാണുന്നുണ്ട്. മരണബോധം മനുഷ്യന് അസ്തിത്വ ബോധ്യം നല്കുന്നതായും സ്വാതന്ത്ര്യത്തിന്റെ പൂർണതയായും അവർ ചൂണ്ടികാണിക്കുന്നു. ജീവിക്കാനുള്ള ആഗ്രഹം പോലെ തന്നെ മരിക്കാനുള്ള ആഗ്രഹവും മനുഷ്യ മനസിന്റെ മറ്റൊരു ഭാവമാണ്. മരണത്തെപ്പറ്റി ഏറ്റവും കൂടുതൽ ചിന്തിച്ച സിഗ്മണ്ട് ഫ്രോയ്ഡ് ജീവവാസനയും മൃത്യു വാസനയും മനുഷ്യനിൽ പരസ്പര വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്. ജീവിത സുഖം മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതുപോലെ ജീവിത ദുഃഖം മനുഷ്യനിൽ മരിക്കാനുള്ള വാസനയും ഉണർത്തും.
ഗ്രന്ഥസൂചി
1 കുര്യാസ് കുമ്പളക്കുഴി, മൃത്യുബോധം മലയാള കാല്പനിക കവിതയിൽ, ജീവൻ
ബുക്സ്, ഭരണങ്ങാനം, 1988
2 മാത്യൂസ് പി എഫ്, മുഴക്കം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2021
രമ്യ സി
ഗവേഷക
വിമല കോളേജ്,ഓട്ടോണമസ് തൃശ്ശൂർ
കാലിക്കറ്റ് യൂണിവേഴ്സിറ്റി
Comentários