top of page

സാഹിത്യ വിമർശനവും ട്രോളും

ട്രോൾ

ഇംഗ്ലീഷിൽ മീമെന്നും (meme) നമ്മൾ ട്രോൾ എന്നും വിളിക്കുന്ന പദത്തെ ഓക്സ്ഫോർഡ് ഡിക്ഷ്ണറി രണ്ടു വിധത്തിലാണ് നിർവചിക്കുന്നത്.


1 An idea that is passed from one member of society to another, not in the genes but often by people copying it


2 An image, a video, a piece of text etc. that is passed very quickly from one internet user to another, often with slight changes that make it humorous


രണ്ടാമത്തെ നിർവചനമാണ് ഇൻറർനെറ്റ് വഴി സാധ്യമാകുന്ന, സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ട്രോളുകൾക്ക് ചേരുക.ഒരു ട്രോളിന്റെ പ്രാഥമികമായ പ്രത്യേകതയും നേട്ടവും സംക്ഷിപ്തതയാണ് (brevity.) ഒരാശയത്തെ ഇത്രമേൽ സംക്ഷിപ്തമായി അവതരിപ്പിക്കാൻ വേറൊരു മാധ്യമത്തിനും സാധിക്കില്ല. ഒരു സിനിമയെ, കഥയെ, കവിതയെ, വിമർശനത്തെ ,ജീവിതത്തെ തന്നെ ഏറ്റവും സംക്ഷിപ്തമായി അവതരിപ്പിക്കാൻ അതിന് കഴിയും.അടിസ്ഥാനപരമായി ഉണ്ടാകേണ്ട മറ്റൊരു ഗുണം ഹാസ്യാത്മകതയാണ്. പരസ്പരവിരുദ്ധമായ രണ്ട് കാര്യങ്ങളെ ചേർത്തുവയ്ക്കാനും അതുമായി സംവദിക്കുന്ന ആളുകളുമായി അതിന്

റിലേറ്റ് ചെയ്യാനും സാധിക്കുമ്പോഴാണ് ഹാസ്യം ജനിക്കുന്നത്.ഇതേ കാര്യം തന്നെയാണ് ട്രോളുകളും പ്രാവർത്തികമാക്കുന്നത്. അത്തരം ഫലിതം ചിന്താപരമോ ബുദ്ധിപരമോ അല്ലെങ്കിൽ സാധാരണ മനുഷ്യർക്ക് പോലും എളുപ്പത്തിൽ ഗ്രഹിക്കാവുന്നതോ ആകാം.ഹ്യൂമറിനോടൊപ്പം സർക്കാസവും ഐറണിയും കൂടി ചേരുമ്പോൾ ട്രോളുകൾ നിശിതമായ വിമർശനോപാധി കൂടിയായി മാറുന്നു.രസകരമായ ഉള്ളടക്കം കൊണ്ട് വിനിമയം ചെയ്യപ്പെടുന്നവരിൽ അത് വിനോദവും സാധ്യമാക്കുന്നു. ഇൻറർനെറ്റ് വഴി സാധ്യമാകുന്നത് കൊണ്ട് നിരവധി മനുഷ്യരിലേക്ക് നിമിഷങ്ങൾ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന വൈറലിറ്റി അതിൻറെ മറ്റൊരു പ്രത്യേകതയും സാധ്യതയുമാണ്.


അച്ചടി മാധ്യമങ്ങളിൽ കാർട്ടൂണുകൾ വഹിച്ചിരുന്ന ധർമ്മമാണ്ഇൻറർനെറ്റ് യുഗത്തിൽ ട്രോളുകൾ നിർവഹിക്കുന്നത്. എഴുത്തും വായനയും മൊബൈൽ സ്ക്രീനിലേക്ക് മാറുന്ന കാലത്ത് അതിനെ സജീവമായി നിലനിർത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനുമായി സാധ്യമായ എല്ലാം മാർഗവും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതിനായി ഇൻറർനെറ്റും സോഷ്യൽ മീഡിയയും നൽകുന്ന എല്ലാ സാധ്യതയും പൂർണമായും ഉപയോഗപ്പെടുത്തുക തന്നെ വേണം.ഒരു കഥയിലോ കവിതയിലോ നോവലിലോ ട്രോളുകൾക്ക് ഒന്നും ചെയ്യാനില്ല. എന്നാൽ സാഹിത്യ വിമർശനത്തിൽ അതല്ല സ്ഥിതി. വിമർശനത്തിന് മൂർച്ചകൂട്ടാനും അതിനെ ഹാസ്യാത്മകമായും സംക്ഷിപ്തമായും അവതരിപ്പിക്കാനും ട്രോളുകൾക്ക് കഴിയും.മറുവാദങ്ങളുടെ വായടപ്പിക്കാൻ എഴുത്തിനേക്കാൾ ശക്തമായ മാധ്യമമായി മാറാൻ ട്രോളുകൾക്ക് സാധിക്കും. നർമ്മവും വിമർശനവും സംക്ഷിപ്തതയും വാഗ്ദാനം ചെയ്യുന്ന ട്രോളുകൾ വിമർശനത്തെ കൂടുതൽ പേരിലേക്ക് എത്തിക്കുമെങ്കിൽ ആ സാധ്യതയെ പരിപൂർണ്ണമായി തന്നെ പ്രയോജനപ്പെടുത്തണം.ഒരു വ്യവസ്ഥാപിത സ്വയം പ്രതിഷ്ഠിത എഴുത്ത് ലോകത്തെയും അതിനെ അതേപടി നിലനിർത്തിപ്പോരാൻ ശ്രമിക്കുന്ന ആസ്വാദക പ്രസാധക ലോകത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിമർശനബുദ്ധ്യാ വിലയിരുത്തുകയും ചെയ്യുന്ന ഒരാൾക്ക് ഒരു ട്രോളർ കൂടി ആകാതെ വയ്യ.എഴുത്തുകൊണ്ട് മാത്രം പൂർത്തിയാവാതെ പോകുന്നവയെ ട്രോൾ കൊണ്ട് പൂരിപ്പിക്കാൻ കഴിയും എന്നത് വലിയൊരു സാധ്യത തന്നെയാണ്.

വിമർശനത്തിലെ ട്രോളുകളുടെ സാന്നിധ്യം മലയാള വിമർശനത്തിലെ പുതു പ്രവണതയെ കാണിക്കുന്നു. ആ വഴിയിൽ പുതുതായി എത്രപേർ എന്നാണിനി അറിയേണ്ടത്.


ഒരു വ്യവസ്ഥാപിത സ്വയം പ്രതിഷ്ഠിത എഴുത്ത് ലോകവും അതിനെ നിരന്തര വിമർശനത്തിനും ട്രോളിനും ഇരയാക്കുന്ന ഒരു ട്രോളറും തമ്മിലുള്ള കൂടിക്കാഴ്ച









 

ജൂലി ഡി എം

140 views1 comment
bottom of page