അഡോണിൻ്റെ കവിതകൾ
- GCW MALAYALAM
- Jan 30, 2024
- 1 min read
Updated: Jan 31, 2024
കവിത
വിവർത്തനം: എസ്.സുധീഷ്

1-ജാലം
മഞ്ഞ നിറമാർന്ന താഴികക്കുടത്തിനു താഴെ
ശിഥില വേദ
ഗ്രന്ഥങ്ങൾക്കിടയിൽ
കുത്തിമലർത്തപ്പെട്ട ഒരു നഗരം
പറന്നു പോവുന്നത് ഞാൻ കാണുന്നു.
സിൽക്ക് പാളികൾ കൊണ്ട്
നിർമ്മിച്ച ചുമരുകളും .
കൊലചെയ്യപ്പെട്ട ഒരു നക്ഷത്രവും
ഒരുപച്ച നിറമാർന്ന യാനത്തിൽ നീന്തുന്നത്
ഞാൻ കാണുന്നു.
കണ്ണീരുകൊണ്ടു നിർമിച്ച
ഒരു പ്രതിമാശില്പം
കളിമണ്ണു കൊണ്ടു തീർത്ത
കൈകാലുകളുമായി
ഒരു രാജാവിന്റെ പാദങ്ങളിൽ
നമസ്കരിക്കുന്നു .
2- പതനം
ഈ മിണ്ടാപ്രാണിലോകങ്ങളിൽ
പ്ളേഗിനും
തീപ്പടർപ്പുകൾക്കുമിടയിൽ
എന്റെ ഭാഷയുമൊത്തു
ഞാൻ ജീവിക്കുന്നു .
.ജീവിതത്തിന്റെ
ആദിമ ജീവാനന്ദത്തിലും
അതിന്റെ അപകർഷത്തിലും,
ശപിക്കപ്പെട്ട വൃക്ഷത്തിന്റെയും .
വിലക്കപ്പെട്ട കനിയുടെയും
നാഥനായി,
ഒരു ആപ്പിൾ തോട്ടത്തിലും
ആകാശത്തിലും
ഹവ്വയുമൊത്തു
ഞാൻ ജീവിക്കുന്നു
മേഘങ്ങൾക്കും
തീപ്പൊരികൾക്കുമിടയിൽ
വളരുന്ന ഒരു ജീവശിലയിൽ
പതനവും
രഹസ്യങ്ങളുമറിയുന്ന ,
ഒരു ഗ്രന്ഥത്തിൽ
ഞാൻ ജീവിക്കുന്നു.
3-ന്യൂ യോർക്ക്
നാലു കാലുകളിൽ
നരവംശഹത്യക്കഭിമുഖമായി
കുതിക്കുന്ന നഗരമെന്ന്
അതിനെ വിളിക്കുക .
ന്യൂയോർക് ,
ഒരു മഹതിയാകുന്നു.
ചരിത്ര പാഠ വിധി പ്രകാരം
ഒരു കൈയിൽ സ്വാതന്ത്ര്യമെന്ന
കീറക്കൊടി ഉയർത്തിപ്പിടിച്ചു കൊണ്ടും
മറുകൈപ്പിടിയിൽ
ഭൂമിയുടെ കഴുത്തു ഞെരിച്ചു കൊണ്ടും
ന്യൂയോർക് ഒരു മഹതിയായി
പ്രതിബിംബിക്കുന്നു
4--ഉപരോധത്തിന്റെ പുസ്തകം
ഒരു പുസ്തകത്തിലെഒരു താള്--------
അതിന്റെ ഉള്ളിൽ നിന്ന്
.ബോംബുകൾ
അവയുടെ പ്രതിച്ഛായകൾ നിർമ്മിക്കുന്നു;
പ്രവചനങ്ങളും പൊടിമൂടിയ പഴഞ്ചൊല്ലുകളും
അവയുടെ പ്രതിച്ഛായകൾ നിർമ്മിക്കുന്നു;
നിലയങ്കികൾ അവയുടെ പ്രതിഛായകൾ നിർമ്മിക്കുന്നു
.
അക്ഷരമാല കൊണ്ട് മെനഞ്ഞ ഒരു പരവതാനി
ഓർമ്മയുടെ സൂചിമുനമ്പുകളിൽ നിന്ന് വഴുതി
അതിന്റെഇഴകൾ ഒന്നൊന്നായി അഴിച്ചു
നഗരമുഖത്തിൽ അടർന്നു വീഴുന്നു .
നഗരത്തിന്റെ വായു പടലങ്ങളിൽനിന്ന്
ഒരു കൊലയാളി
നഗരത്തിന്റെ മുറിവിനുള്ളിലേക്കു നീന്തിയിറങ്ങുന്നു
മുറിവ് ഒരു ഗർത്തമാണ് ,ഒരുപതനമാണ്
നമുക്ക് ചുറ്റുമുള്ള എല്ലാറ്റിന്റെയും-- -
മുറിവ് ഒരു പതനമാണ്
നഗരത്തിന്റെ പേരിനെ വിറകൊള്ളിക്കുകയും
നഗരനാമത്തെ മസ്തിഷ്ക രക്ത സ്രാവത്തിൽ
ഒഴുക്കിക്കളയുകയും ചെയ്യുന്ന മുറിവ്!
വീടുകകൾ അവയുടെചുമരുകകളെ
പിൻ വെടിഞ്ഞു പോയിരിക്കുന്നു
ഞാൻ ഇനി മേലിൽ
ഞാനല്ലാതായിമാറിയിരിക്കുന്നു
ബധിരനും മൂകനുമായി ജീവിച്ചു
കൊള്ളാമെന്ന വ്യവസ്ഥ
നിങ്ങൾക്ക് സ്വീകാര്യമാവുന്ന ഒരു കാലം
വന്നെത്തി എന്നിരിക്കും;
അമർത്തിവച്ച അവ്യക്ത ശബ്ദങ്ങൾ
ഉച്ചരിക്കാൻ അനുമതിലഭിക്കുന്ന കാലം
വന്നെന്നിരിക്കും;
മരണം
ജീവിതം
ഉയിർത്തെഴുന്നേൽപ്പ്
സമാധാനം
നിങ്ങളെ അനുഗ്രഹിക്കട്ടെ!
ഈന്തപ്പനയുടെ വീഞ്ഞിൽനിന്നു
മരുഭൂമിയുടെ ശാന്തത്തിലേക്കു
വിശക്കുന്ന സ്വന്തം കുടലുകളെ
കള്ളക്കടത്തു ചെയ്യുകയും
കലാപ കാരികളുടെ മൃതശരീരങ്ങളിൽ
ഉറങ്ങുകയും ചെയ്യുന്ന
ഒരു സൂര്യോദയത്തിൽ നിന്ന്
തെരുവുകളിൽ നിന്ന്
സൈനിക കവാഹനങ്ങളിൽ നിന്ന്
സേനാനികളിൽ നിന്ന് ,
കാലാൾപ്പടകളിൽ നിന്ന്
ആൺ -പെൺ നിഴലുകളിൽ നിന്ന്,
ഏക ദൈവ വിശ്വാസികളുടെയും
കാഫിറുകളുടെയും
പ്രാർത്ഥനകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന
ബോംബുകളിൽ നിന്ന്
ഇരുമ്പിനെ ദ്രവമായൊഴുക്കുകയും
മാംസത്തിൽനിന്നു
രക്തമൊഴുക്കുകയും ചെയ്യുന്ന
ഇരുമ്പിൽ നിന്ന്
തൊഴിലിന്റെ കരങ്ങളെയും ,പുൽപ്പരപ്പുകളെയും
ഗോതമ്പു മണികളെയും സ്വപ്നം കാണുന്ന
പാടങ്ങളിൽ നിന്ന്
നമ്മുടെ ശരീരങ്ങൾക്ക് ചുമരിടുകയും
ഇരുട്ടിന്റെ കൂമ്പാരമുയർത്തുകയും ചെയ്യുന്ന
ദുർഗ്ഗങ്ങളിൽ നിന്ന്
നമ്മുടെ ജീവിതത്തിനു വഴി തെളിക്കുകയും
ജീവിതത്തെ ഉച്ചരിക്കുകയും ചെയ്യുന്ന ---
, മരണപ്പെട്ടവരുടെ ധീര ചരിതങ്ങളിൽ നിന്ന്
അറവും കശാപ്പും കഴുത്തറുപ്പന്മാരുമായ
വർത്തമാനങ്ങളിൽ നിന്ന്
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് , ഇരുട്ടിലേക്ക്
ഞാൻ ശ്വസിക്കുന്നു
ഞാൻ എന്റെ ഉടലിനെ സ്പർശിക്കുന്നു!
എന്നെത്തന്നെയും തെരയുന്നുന്നു
നിന്നെയും അവനെയും മറ്റുള്ളവരെയും
തെരഞ്ഞു കൊണ്ടിരിക്കുന്നു !
എന്റെ മുഖത്തിനും
ഭാഷയുടെ രക്തസ്രാവത്തിനുമിടയിൽ
ഞാൻ എന്റെ മരണത്തെ
തൂക്കി നിർത്തിയിരിക്കുന്നു
നീ കാണും ,
അവന്റെ പേര് പറയും
അവന്റെ മുഖം ചേർത്ത് പിടിച്ചെന്ന് പറയും
നിന്റെ കരം അവന്റെ നേർക്ക് നീട്ടിയെന്ന്
അല്ലെങ്കിൽ മന്ദ ഹസിച്ചെന്ന്
അല്ലെങ്കിൽ ഞാനൊരിക്കൽ
സന്തുഷ്ടനായിരുന്നുവെന്നു
അല്ലെങ്കിൽ ഞാനൊരിക്കൽ
ദുഃഖിതനായിരുന്നുവെന്നു---
നീ കാണും
അവിടെ ഒരു രാജ്യം
ഇല്ലാതായിരിക്കുന്നു .
നരഹത്യ, നഗരത്തിന്റെ ആകാരം
മാറ്റി മറിച്ചിരിക്കുന്നു
ഈ ശില ഒരു കുഞ്ഞിന്റെ ശിരസ്സാണ്;
ഈ പുക, മനുഷ്യന്റെ കരിഞ്ഞ
ശ്വസന ഗ്രന്ഥികളിൽ നിന്ന്
പുറന്തള്ളപ്പെടുന്ന ഗന്ധമാണ് ;
ഓരോ വസ്തുവും രാജ്യം നഷ്ടപ്പെട്ടവരുടെ രക്തം വിരിഞ്ഞു മറിയുന്ന ഒരു
സങ്കടങ്ങൾ മന്ത്രിക്കുന്നു.
രക്തം വിരിഞ്ഞു മറിയുന്ന ഒരു
ഒരു കടൽ--------
ഇരുട്ടിലേക്ക്, കശാപ്പിന്റെ ക്ഷുബ്ധ
ജല മൂർച്ഛകളിലേക്കു;
യാത്രയ്ക്ക് തയ്യാറായിനിൽക്കുന്ന
രക്ത ധമനികളെയല്ലാതെ മറ്റെന്തിനെയാണ്
ഈ പ്രഭാതത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നത്?
അവളോടൊപ്പമിരിക്കുക---
അവളെ സമാശ്വസിപ്പിക്കേണ്ടതില്ല;
മരണത്തെ ആശ്ലേഷത്തിലമർത്തിക്കൊണ്ട്
അവളിരിക്കുന്നു ;
കീറിപ്പറിഞ്ഞ കടലാസ്സു തുണ്ടുകൾ പോലുള്ള
അവളുടെ ദിവസങ്ങളെ മറികടക്കുന്നു.
അവളുടെ ശരീര ഭൂപടത്തിലെ
അവസാന ചിത്രങ്ങളെയും കാത്തു രക്ഷിച്ചു കൊണ്ട്,
തീപ്പടർപ്പുകളുടെ മഹാസമുദ്രത്തിൽ
മണൽത്തിട്ടകളിൽ
അവൾ ഉയരുകയും തിരിയുകയും ചെയ്യുന്നു
അവളുടെ ശരീരങ്ങളിൽ
വാ വിട്ട മനുഷ്യ വിലാപങ്ങളുടെ
കണ്ഠങ്ങൾ
വിത്തിനു പിന്നാലെവിത്തുകൾ
നമ്മുടെ ഭൂമിയിലേക്ക് വിതറുകയാണ്;
ചരിത്ര ഗാഥകൾ കൊണ്ട്
നാം പാടങ്ങളെ തീറ്റുകയാണ്;
ഈ രക്തസ്രോതസ്സുകളുടെ രഹസ്യങ്ങളെ
കാത്തു സൂക്ഷിക്കുകയാണ്;
ഒരു സുഗന്ധത്തെപ്പറ്റി
ഞാൻ ഋതുക്കളോടു സംസാരിക്കുന്നു
ആകാശത്തു മിന്നിയ ഒരു മേഘ ജ്വാലയെപ്പറ്റിയും
ഗോപുര ചത്വരം :( ഒരു സ്മാരക ലിഖിതം; ബോംബുവീണു തകർന്ന പാലങ്ങളോട്
അതിന്റെ രഹസ്യങ്ങൾ മന്ത്രിക്കുന്നു)
ഗോപുര ചത്വരം (ഒരു ഓർമ്മ ;തീ നാളങ്ങൾക്കും പുകപടലങ്ങൾക്കുമിടയിൽ
അതിന്റെ ആകാരം അന്വേഷിക്കുന്നു )
ഗോപുരചത്വരം ( ഒരു തുറന്ന മരുഭൂമി കാറ്റുകളാൽ തെരഞ്ഞെടുക്കപ്പെട്ടതും .....ഛർദ്ദിക്കപ്പെട്ടതും)
ഗോപുര ചത്വരം (അത് ഐന്ദ്ര ജാലികമായ കാഴ്ച;
മൃത ദേഹങ്ങൾ/ കൈകാലുകൾ ചലിക്കുന്നു
ഒരു ഇടനാഴിയിൽ , അവയുടെ പ്രേതങ്ങൾ
മറ്റൊന്നിൽ /അവയുടെ നിശ്വാസങ്ങൾ കേൾക്കുന്നു )
ഗോപുര ചത്വരം (പടിഞ്ഞാറും കിഴക്കും
തൂക്കു മരങ്ങൾ തയ്യാർ ചെയ്തിരിക്കുന്നു
രക്ത സാക്ഷികൾ ,ആജ്‌ഞാപനങ്ങൾ )
ഗോപുര ചത്വരം ( ഒരു സാർത്ഥവാഹക കൂട്ടം :
മൈലാഞ്ചി , അറബിക്ക ലേപനം , കസ്തൂരി
ഉത്സവത്തിനു ഉയിരുണർത്തുന്ന സുഗന്ധ വ്യഞ്ജനങ്ങൾ )
ഗോപുര ചത്വരം ( സ്ഥലനാമത്തിന്റെ പേരിൽ
സമയ നരകങ്ങളിൽ ജീവിതം തുടരാം )
--------ശവ ശരീരങ്ങളോ വിനാശമോ?
ബെയ്‌റൂട്ടിന്റെ മുഖം ഇതാണോ?
ഇപ്പോൾകേട്ടതു -
മണിമുഴക്കമോ മോങ്ങലോ?
ഒരു ചങ്ങാതി?
താങ്കൾ? സ്വാഗതം
താങ്കളുടെ യാത്ര കഴിഞ്ഞോ?
താങ്കൾ മടങ്ങി വന്നുവോ?എന്തുണ്ട് പുതിയവാർത്ത?
ഒരു അയൽക്കാരൻ കൊല്ലപ്പെട്ടുവെന്നോ?
.......................................................................................................................................................................................................................................
ഒരു ഊഹക്കളി
വിപണിയിൽ
നിങ്ങളുടെ കരുക്കൾ ഓട്ടത്തിലാണ്
ഓ !ഒരു ആകസ്മിക കൂട്ടിമുട്ടൽ/
..............................................................................................................................................................................................................................................
അന്ധകാരത്തിന്റെ അടരുകൾ;
വാക്കുകൾ കൂടുതൽ കൂടുതൽ വാക്കുകളിലേക്ക് വലിച്ചിഴക്കുന്നു .
5---ദിവസങ്ങൾ
1
ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ട
നിർജ്ജന്യത
ആണെന്നു പറയുക ,
ഈലോകം കളിമണ്ണും
മനുഷ്യർ മാനവരാശിയുടെ
കൗശലവു മാണെന്നു പറയുക --
2
അഭിശപ്തം
വൃത്തിശൂന്യവും അനന്തവുമായ
ചലനം :
നാലുകാലുകളിൽ ഇഴയുന്ന ശിശു;
3
എത്ര വിചിത്രം ,
ഈ ആവിപറക്കുന്ന ഉടുപ്പ് ;
എത്രവിചിത്രം
കുന്തമുനകളുടെ മേൽക്കൂരയിൽ
നിവർത്തപ്പെട്ട ആകാശം
4
പൊടിപടലങ്ങൾ
ഉടലിൽ ചാഞ്ഞു വീഴുന്നു;
ചരിത്രം:
രക്തത്തിന്റെ തടാകത്തിലെ
കുമിളകൾ
5
ഇല്ലാതായത് ഞാനല്ല
ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്ന ഗ്രഹമാണ്
6
എല്ലായിടവും
പൂർണ്ണമായിചുറ്റിത്തിരിയാൻ
ഞാൻ ഒന്നുമില്ലായ്മയിൽ വിലയം പ്രാപിക്കുന്നു
7
ആനന്ദം ഒരു വൃദ്ധനായി ജനിച്ചു വീഴുന്നു
ഒരു ശിശുവായി മരണപ്പെടുന്നു
8
ആട്ടിൻകുട്ടിയെയും ചെന്നായെയും
ഒരേ ദിവസത്തിന്റെ
ഉത്സവാഘോഷത്തിനായ് കൊല്ലുന്ന
കാടുകളെ ! നിങ്ങൾക്കു ഹാ !കഷ്ടം
9
ലോകം ഒരു മൺപാത്രമാണ്
വാക്കുകൾ
അതിന്റെ പൊടിഞ്ഞുപോയ
അടിത്തട്ടാണ്
10
നിദ്രാരാഹിത്യത്തിന്റെ
ഒരു മണിക്കൂർ
ഭൂമിയെ ഭരിക്കുന്നു.
രക്തം ഞരമ്പുകളിലുറയുന്നു.
വേദന കാലത്തിന്റെ ഗന്ധമാണ്
11
ഇവിടെ ഇതാ വിഷാദം
മറ്റുള്ളവരിൽ നിന്നൊഴിഞ്ഞു
അതിന്റെ
പ്രകൃതങ്ങൾ
ക്കനുരൂപമായ മുഖമൊന്നു
കാണാനാവാതെ
ഏകാന്തമായിരിരിക്കുന്നു
12
മരണമേ .
എന്റെ നാവിനെക്കാളും
നീ എനിക്ക് വിശ്വസ്തമാവുന്നു
എന്റെഉടലിനേക്കാളും
നീ എനിക്ക് ദയാശാലിയാവുന്നു
പറയൂ ,
ഞാൻ ആരുടേതാണ്?
എങ്ങനെ ഞാൻ
ഭിന്ന മാർഗ്ഗങ്ങളുടെ ആകാരമായ്
എന്നെ മാറ്റിത്തീർക്കും?
ഇത് ബീജരക്തമില്ലാത്ത ഒരു ചിത്തസ്രവമാണ്
അംഗവൈരൂപ്യം സംഭവിച്ച ഒരു പ്രകൃതിയാണ്
13
ഒരു വെട്ടുക്കിളിയുടെ മുഖത്തോടെ
ഉയർന്നെത്തുന്ന ഉദയത്തിനും
ഒരു ചീവിടിന്റെകണ്ണുകളോടെ
താണു പതിക്കുന്ന അസ്തമയത്തിനും മദ്ധ്യേ
അവരുടെ സങ്കടം കടലാസ്സിൽ
ഓടിപ്പരക്കുകയാണ്
എന്റെതു നീർച്ചോലകൾക്കൊപ്പം
പ്രവഹിക്കുകയാണ്
14
ഈ പൊടിപടലങ്ങളുടെ ഇടയൻ ആരാണ് ?
പുൽനാമ്പുകൾ കണ്ണിമകളിൽ കലർത്തുന്നരാണ്?
ഞാൻ സന്ദേഹിച്ചു
ഞാൻ സംശയിച്ചു
അതെന്തെന്നാൽ
ആശയസന്ദിഗ്ധതയുടെ പരമപദമാണ് ഞാൻ
എന്ന് എനിക്ക് മുന്നറിവ് ലഭിച്ചിരുന്നു
15
ഒരു പുഞ്ചിരിയോടെ
ഞാൻ ചാരത്തോടു ചോദിക്കുന്നു
താങ്കൾക്കു താഴെ പുകയുന്ന തീ ഉണ്ടെന്നു
താങ്കൾ ശരിക്കും കരുതുന്നുണ്ടോ?
വൃദ്ധ സുഹൃത്തേ ,
എന്ത് ജ്ഞാനമാണ് ഇനിയും താങ്കൾക്ക്
വഴികാട്ടുന്നതു?
16
ധന്യ മണിയിലേക്കുള്ള
ദീർഘമായ മടക്കയാത്രയെ നിഷേധിക്കാൻ
ഉമിച്ചാഴിനു എന്താണാവകാശം?
17
വേനൽ അതിന്റെ പാന പാത്രങ്ങളെ ഉടച്ചു;
ശിശിരത്തിന്റെ ഘടികാരം നിശ്ചലമായി;
ഹേമന്തത്തിന്റെ വണ്ടിയിൽ നിന്ന്
വസന്തത്തിന്റെ തീപ്പൊരികൾ ഉയരുന്നു
18
ഒരുകുമിളിനെപ്പോലെ വളരുകയും
പായലിനെപ്പോലെ
അടർന്നു വീഴുകയും ചെയ്യുന്ന മനുഷ്യൻ
എന്നെ അമ്പരപ്പിക്കുന്നില്ല .
അറവുകാരനിൽ നിന്ന്
പാഠങ്ങൾ അഭ്യസിക്കുന്ന ഇര
എന്നെ അമ്പരപ്പിക്കുന്നില്ല
19
ഞാൻ സൂര്യനെയോ ചന്ദ്രനെയോ
വിശ്വാസത്തിലെടുക്കുന്നില്ല .
നക്ഷത്രങ്ങൾ തലയണകളോ സ്വപ്നങ്ങളോ അല്ല
മരങ്ങൾ
ഭയവിവശമാവുമ്പോൾ
കല്ല് പുകയുമ്പോൾ
തളർച്ച അതിന്റെ ചിറകുകൾ
ഭൂമിക്കുമേൽ ഉരുമ്മുമ്പോൾ
ഞാൻ ചാരത്തെ
വിശ്വാസത്തിലെടുക്കുന്നു
20
മരിച്ചവർ ജീവിക്കുന്നവരെ
പരിപാലിക്കുന്നു വെന്നും
ലോകം മരണത്തിന്റെ ഉദ്യാനമാണെന്നും
പറയുന്നു
Comments