top of page

അതിരുകൾക്കുമതീതമായ സർഗ്ഗസഞ്ചാരം

സതീഷ് ജി നായർ
സമകാലിക നാടകവേദികളെ കുറിച്ചുള്ള പരമ്പര ഭാഗം -2

Play : Crescent Moon

Design & Direction : Arunlal Lal

അവതരണം : കലവറ കൂറ്റനാട് ചിൽഡ്രൻസ് തിയേറ്റർ & Little Earth School of Theatre , Palakkad


എല്ലാ അതിരുകൾക്കുമതീതമായി കുട്ടിയുടെ മനസ്സിലൂടെ കടന്നു പോകുന്ന ആ പാതയിലൂടെ സഞ്ചരിക്കാനായെങ്കിൽ....


അവിടെ

ഇല്ലാത്ത ചരിത്രത്തിലെ രാജാക്കന്മാരുടെ, ഇല്ലാത്ത സാമ്രാജ്യങ്ങളിലൂടെ, ഇല്ലാത്ത കാരണത്തിനായി അവരുടെ സന്ദേശവാഹകർ ദൂതുപൊയ്ക്കൊണ്ടിരിക്കുന്നു.

അവിടെ

യുക്തിനിയമങ്ങൾ പട്ടങ്ങളാക്കി അവർ കാറ്റിൽ പറത്തുന്നു.

(The Crescent Moon - Tagore

Translation - K.V. Suresh)

കുട്ടികളുടെ നാടകം കുട്ടിക്കളിയല്ല; ഗൗരവപൂർണ്ണമായ സർഗാത്മക സംവേദനങ്ങളുടെ കളിയരങ്ങാണത്. പല നാടകസംഘങ്ങളും കുട്ടികളുടെ നാടകം എന്ന പേരിൽ ചെയ്യുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയാണ്. കുട്ടികളുടെ മനസ്സിന് ഉൾക്കൊള്ളാൻ കഴിയാത്ത രചനയും സങ്കേതവും അരങ്ങിലേക്ക് കെട്ടിയിറക്കുന്ന വെറും കെട്ടുകാഴ്ചകളായി മാത്രമാണ് കലോത്സവവേദികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ നാടകവേദികളിൽ പലപ്പോഴും കണ്ടുവരുന്നത്. എന്നാൽ അതിൽനിന്നും വളരെ വ്യത്യസ്തമായി പൂർണ്ണമായ അർത്ഥത്തിൽ കുട്ടികളുടെ നാടകം എന്താണെന്നും എങ്ങനെയാകണമെന്നും മനസ്സിലാക്കിത്തരുന്ന നാടകമാണ് പ്രശസ്ത നാടക സംവിധായകൻ അരുൺ ലാലിന്റെ സംവിധാനത്തിൽ

കലവറ കൂറ്റനാട് ചിൽഡ്രൻസ് തിയേറ്റർ ,ലിറ്റൽ എർത്ത് സ്കൂൾ ഓഫ് തീയേറ്റർ എന്നിവ സംയുക്തമായ അവതരിപ്പിച്ച 'ക്രസൻ്റ് മൂൺ '. രവീന്ദ്രനാഥ ടാഗോറിന്റ ' ക്രസൻ്റ് മൂൺ ' കവിതയിൽ നിന്നുള്ള സ്വതന്ത്രമായ നാടകാവിഷ്കാരമാണിത്.

നാടകം കാണുന്ന ഏതൊരു പ്രേക്ഷകനെയും അവരുടെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഈ നാടകം. നാടകത്തിന്റെ തുടക്കത്തിൽ കളികളുമായി വന്ന് കുട്ടികൾ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മുഖത്തിന് നേരെ ഒരു കണ്ണാടി കാട്ടുന്നു. അതിലേക്ക് മുഖം നോക്കുന്ന പ്രേക്ഷകൻ കാണുന്നത് അവരുടെ ഇപ്പോഴത്തെ മുഖമല്ല, സ്വന്തം കുട്ടിക്കാലമാണ്. അതിന്റെ തുടർച്ചയായാണ് അരങ്ങിൽ നാടകം വികാസം പ്രാപിക്കുന്നത്. ലളിതമായ രംഗസജ്ജീകരണങ്ങൾ കൊണ്ട് നാടകത്തെ എത്രമാത്രം സർഗ്ഗാത്മകമാക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ നാടകം. ഇന്ന് നാടകവേദികളിൽ കണ്ടുവരുന്ന രംഗസജ്ജീകരണങ്ങളുടെയും പ്രോപ്പർട്ടികളുടെയും ധാരാളിത്തത്തെ ഉപേക്ഷിക്കുകയാണിവിടെ. ലളിതമായ രംഗസജ്ജീകരണങ്ങളും മിതമായ പ്രോപ്പർട്ടികളും കൊണ്ട് നാടകം എന്ന കലയിലൂടെ അരങ്ങിനെ എത്രത്തോളം സർഗ്ഗാത്മകമാക്കാൻ കഴിയുമെന്ന് പല നാടകങ്ങളിലൂടെ തെളിയിച്ച അരുൺ ലാൽ എന്ന സംവിധായകൻ അരങ്ങിന്റെ പുതിയ വഴികളാണ് കുട്ടികൾക്കായി തുറന്നിടുന്നത്. കളിയും ചിരിയും പാട്ടും കഥപറച്ചിലുമായി അവർ ആഹ്ലാദത്തോടെ ആ വഴിയിലൂടെ നടക്കുന്നു. എല്ലാ അതിരുകൾക്കും അതീതമായി ആ പാതയിലൂടെ അവർ നമ്മളെയും കൊണ്ടുപോകുന്നു...

മുതിർന്നവർക്ക് കുട്ടികളാകാൻ കഴിയില്ല. എന്നാൽ കുട്ടികൾക്ക് മുതിർന്നവരാകാൻ കഴിയും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയെ രാത്രി പന്ത്രണ്ട് മണിയാക്കാനും ചന്ദ്രനെ പിടിച്ചുകൊണ്ടുവരാനും പാടത്ത് പണി ചെയ്യാനും പൂരത്തിന് കളി കാണാനും അവർക്ക് നിഷ്പ്രയാസം സാധിക്കും. അവരുടെ വഴികളെ തടസ്സപ്പെടുത്തുന്ന ഏതൊന്നിനെയും നിസ്സാരമാക്കിക്കൊണ്ട് അവർ യാത്ര തുടരുന്നു. കാരണം അത് കുട്ടികളുടെ ലോകമാണ്. അവിടേക്ക് കയറിച്ചെല്ലണമെങ്കിൽ കുട്ടികളാകണം. മുതിർന്നവരുടെ കൗശലവും കുബുദ്ധിയും കൈയടക്കി വച്ചിരിക്കുന്നവരുടെ മുന്നിൽ ഒരിക്കലും ആ ലോകത്തിൻ്റെ വാതിലുകൾ തുറക്കുകയില്ല. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ലോകമാണ് അവിടം. അവിടെ നിങ്ങൾക്ക് ചന്ദ്രനെ കൈയെത്തിപ്പിടിക്കാം. അത്രമേൽ ആഹ്ലാദം നിറഞ്ഞ ഒരു ഭൂമികയിലേക്കാണ് ഈ നാടകത്തിന്റെ യാത്ര. ഇത് കുട്ടികളുടെ കളിയാണ്. ഈ കളികൾ കാണുമ്പോൾ നമ്മളും കുട്ടികളാകുന്നു.

ഗോപാലൻ എന്ന റിട്ടയേഡ് അധ്യാപകന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൂറ്റനാട്

കലവറ സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായി രൂപപ്പെട്ട ചിൽഡ്രൻസ് തിയറ്ററും മലയാളത്തിന് മികച്ച നാടകങ്ങൾ സമ്മാനിച്ചിട്ടുള്ള ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്ററും സംയുക്തമായിട്ടാണ് ഈ മനോഹരമായ നാടകത്തിന്റെ രംഗാവതരണം നടത്തിവരുന്നത് . പുതിയ കാലത്തിൽ ഒരു കല എങ്ങനെയാണ് പ്രേക്ഷക സമൂഹത്തോട് സംവേദിക്കേണ്ടത് എന്നതിന്റെ മൗലികമായ നേർസാക്ഷ്യമായി ഈ നാടകം വർത്തമാനകാലത്തിനോട് ചേർന്നു നിൽക്കുന്നു....


211 views0 comments
bottom of page