സ്ത്രീയും കുറ്റകൃത്യങ്ങളും : ഒരു സാമൂഹിക കാഴ്ചപ്പാടിലൂടെ
- GCW MALAYALAM
- Mar 14
- 6 min read
Updated: Mar 15
കാമ്യ രാഗോ ജി ആർ

പ്രബന്ധസംഗ്രഹം
സ്ത്രീയും അക്രമവും തമ്മിലുള്ള സങ്കീർണ്ണവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ബന്ധത്തിൻ്റെ ഒരു മൾട്ടി ഡിസിപ്ലിനറി വിശകലനം ഈ പ്രബന്ധം അവതരിപ്പിക്കുന്നു. ചരിത്രപരമായി, സൗമ്യത, ഭീരുത്വം, നിഷ്ക്രിയത്വം എന്നിവയ്ക്ക് ഊന്നൽ നൽകുകയും അക്രമാസക്തമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പരമ്പരാഗത ലിംഗപരമായ റോളുകൾക്ക് അനുസൃതമായി സ്ത്രീകൾ സാമൂഹികവൽക്കരിക്കപ്പെട്ടിട്ടുണ്ട്. സമീപ ദശകങ്ങളിൽ സ്ത്രീകളുടെ ആത്മനിഷ്ഠതയിലും ഏജൻസിയിലും വന്ന മാറ്റം അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്ന് പറയാം. സ്ത്രീകളുടെ അതിക്രമങ്ങൾ വർധിക്കാൻ കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ്,പരമ്പരാഗത ലിംഗഭേദങ്ങളും സ്റ്റീരിയോടൈപ്പുകളും സ്ത്രീകളുടെ അക്രമത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എങ്ങനെ സ്വാധീനിക്കുന്നു, മുതലായ ചോദ്യങ്ങൾ ഈ പ്രബന്ധത്തിൽ ഉയരുന്നു.
താക്കോൽ വാക്കുകൾ : സ്ത്രീ, കുറ്റകൃത്യങ്ങൾ, ആത്മനിഷ്ഠ, ജൻഡർ , തുല്യത
ആമുഖം
കുറ്റകൃത്യങ്ങളുടെയും ആക്രമണ മനോഭാവത്തിന്റെയും മേഖലകൾ നോക്കുമ്പോൾ അതിന്റെ ഉടമസ്ഥാവകാശം പുരുഷന്മാരുടെ കൈമുതൽ ആണെന്ന പൊതുധാരണയാണ് എന്നും നിലനിൽക്കുന്നത്. ചരിത്രത്തിലുടനീളം, ലോകമെമ്പാടുമുള്ള എല്ലാ സമൂഹങ്ങളിലെയും വ്യക്തിപരമായ പ്രതികരണങ്ങളും പ്രതികാരങ്ങളിലും തുടങ്ങി കൂട്ടമായുള്ള കുടിപ്പകകളിലും രക്തച്ചൊരിച്ചിലുകളിലുമെല്ലാം കണക്കുകൾ പരിശോധിച്ചാൽ ഈ 'പുരുഷമേൽക്കോയ്മ' പ്രകടമാണ്. സ്ത്രീകൾ,പ്രത്യേകിച്ച് ഭാരതീയ (ഇന്ത്യൻ ഭൂപ്രദേശത്തെ) സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്നത് കുടുംബിനിയും, ക്ഷമാമനസ്കയും, സഹനശക്തിയുടെ ഉത്തുംഗശൃന്ഖവും സർവ്വോപരി കുലീനയുമായിട്ടാണ്. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ സ്ത്രീകൾക്ക് സാധിക്കില്ലെന്ന പൊതുബോധം ഉടലെടുക്കുന്നത് സ്ത്രീകൾ അബലകളാണെന്ന മിഥ്യാധാരണയിൽ നിന്നാണ്.. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ സ്ത്രീകൾക്ക് സാധിക്കില്ലെന്ന പൊതുബോധം ഈ 'മാതൃകാ പ്രതിഛായയും' കണക്കുകളും ചേർത്ത് വായിക്കുന്നതോടെ കൂടുതൽ ബലപ്പെടുന്നു. കേവലം ഒരു മനുഷ്യൻ എന്നതിലുപരി ഒരു അമാനുഷിക പദവി സ്ത്രീകൾക്ക് ചാർത്തിക്കൊടുത്തിട്ടുണ്ട്. ഈ അലങ്കാരത്തിന് കോട്ടം തട്ടാതെ അങ്ങേയറ്റം മാന്യതയുടെ മൂർത്തീഭാവം സ്വീകരിച്ചു ജീവിക്കാൻ വിധിക്കപ്പെട്ടവർ ആണ് സ്ത്രീവർഗം. എന്നാൽ പുരുഷന് തതുല്യമായ സാമൂഹ്യപദവിയിലേക്ക് സ്ത്രീകൾ ക്രമേണ പുരോഗമിച്ചുകൊണ്ടിരിക്കുന്ന. ഇന്നത്തെ സാമൂഹിക സാഹചര്യം വിലയിരുത്തിയാൽ സ്ത്രീ-പുരുഷ പദവികളിലെ വ്യത്യാസത്തിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
ഇന്നത്തെ സ്ത്രീകൾ
വ്യക്തിത്വം ഇല്ലാത്ത വ്യക്തിയുടെ അവസ്ഥയിൽ നിന്നും വ്യക്തിത്വത്തിലേയ്ക്കും സത്തയിലേക്കും അവർ നടന്നു കയറി കഴിഞ്ഞു. ആധുനിക ലോകത്തിന്റെ ലിംഗസമത്വ പ്രക്രിയയിൽ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുവാൻ സ്ത്രീകൾ ശ്രമിക്കുന്നുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ കാര്യങ്ങളിലും സ്ത്രീകൾ ഒട്ടും തന്നെ പിന്നിലല്ല എന്ന് മനസിലാക്കാം. സാമ്പത്തിക സ്വാതന്ത്ര്യം, സമൂഹത്തിൽ അംഗീകാരം, സമൂഹത്തിൽ മാന്യമായ സ്ഥാനം നേടുക തുടങ്ങിയ നിർബന്ധിത ഘടകങ്ങൾ പുരുഷ്ന്മാർക്കൊപ്പം തന്നെ ഒരു കുറ്റകൃത്യം ചെയ്യാൻ സ്ത്രീകളെ ചിന്താപരമായും പ്രവൃത്തിപരമായും പ്രേരിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്
. ഉദാഹരണം ജോളി ജോസഫ്. കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതിയായ ജോളി ജോസഫ് ഒരു ആസൂത്രിത കൊലപാതക പരമ്പര നടപ്പിലാക്കിയത് സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടിയാണു. സയനൈഡ് നൽകി തന്റെ കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം ആര് പേരെ ഉന്മൂലനം ചെയ്തത് ഒരു സ്ത്രീ ആണെന്നത് ലോകം ഞെട്ടലോടെയാണ് അരിഞ്ഞത്. വർഷങ്ങളുടെ ആസൂത്രണങ്ങൾക്കൊടുവിലാണ് ജോളി തന്റെ ഉദ്ദേശ്ശലക്‌ഷ്യം പൂർത്തീകരിക്കുന്നത്.
അതേ സമയം ഡോക്ടർ ഓമന തന്റെ കാമുകനെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിയുകയാണ് ചെയ്തത്. 1996 ജൂലൈ 11നു ആണ് മുൻകാമുകനായ മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഊട്ടിയുടെ പല ഭാഗങ്ങളിലായി ഓമന വലിച്ചെറിയാൻ ശ്രമിച്ചത്. മുരളീധരന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല നടത്തിയതെന്നാണ് ഓമനയുടെ ഭാഗം. സ്നേഹ ബന്ധത്തിലിരിക്കെ വിവാഹാഭ്യർഥന നടത്തുകയും ഓമന അത് നിരസിക്കുകയും തുടർന്ന് അതിന്റെ വൈരാഗ്യം എന്ന വണ്ണം ഓമനയ്‌ക്കെതിരെ അപവാദപ്രചരണം നടത്തുകയും തുടർന്ന് വിവാഹമോചനം നേരിട്ട ഓമന വ്യക്തമായ കണക്കുകൂട്ടലോടെ പ്രതികാരം വീട്ടുകയുമാണ് ഈ കൊലപാതകത്തിലൂടെ ചെയ്തത്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യങ്ങൾ തികച്ചും അനഭിലഷണീയമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന അധികാരം ഉള്ള പുരുഷന്മാരുടെ തന്ത്രങ്ങളെ പറ്റി 1977ൽ അമേരിക്കൻ ക്രിമിനോളജിസ്റ്റായ ആന്റണി ഹാരിസ് എഴുതി. എന്തുകൊണ്ട് ഇവർ സ്ത്രീകൾ നിയമപാലകർ ആവണം എന്ന് ശാഠ്യം പിടിക്കുന്നു എന്നാൽ സ്ത്രീകൾ സുപ്രധാനമായ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യാൻ ബാധ്യസ്ഥരായതു കൊണ്ടാണ്. ശിശുപരിപാലനം, ഗൃഹഭരണം, തുടങ്ങിയ സ്ത്രീകളുടേതായി നിര്ണയിച്ചിട്ടുള്ള വിഹാരകേന്ദ്രങ്ങൾ അവർ കുറ്റകൃത്യങ്ങളിൽ പങ്കെടുത്താൽ തകരുമെന്ന് ഈ പുരുഷ വിഭാഗം കരുതുന്നു. കുറ്റം ചെയ്ത ജയിലിൽ പോകാൻ സ്ത്രീകൾ തുടങ്ങിയാൽ കുടുംബത്തിന്റെ അടിത്തറ തന്നെ ഇളകുമെന്നും ആയതിനാൽ അവരെ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാക്കി തീർക്കാൻ പുരുഷ സമൂഹം ശ്രമിക്കുന്നുവെന്നാണ് ഹാരിസിന്റെ നിരീക്ഷണം.
കുറ്റവാളി എല്ലായ്‌പ്പോഴും പുരുഷൻ ആണെന്നും കുറ്റം ചെയ്യാൻ സാധിക്കുക പുരുഷന്മാർക്കു മാത്രമാണെന്നും ഉള്ള ധാരണ കാരണം സ്ത്രീകളുടെ ഇടപെടൽ ശ്രദ്ധിക്കാതെയോ ഗൗനിക്കാതെയോ പോകുന്നു, അല്ലെങ്കിൽ കൗതുകം ഉളവാക്കുന്ന ഒന്നായി നോക്കിക്കാണുന്നു. ഗ്രീൻ ലിറ്റോൺ ഫോക്സിന്റെ കാഴ്ചപ്പാടിൽ ഉത്തമസ്ത്രീയെന്ന സാമൂഹ്യനിർമിതിയുടെ നിയന്ത്രണത്തിലാണ് ഇന്നും സ്ത്രീകൾ. ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ വില കൊടുക്കേണ്ടി വരുന്ന ഒരു നിർണായക തിരഞ്ഞെടുപ്പാണ്. നിർഭഗ്യം, ദുരിതം, പൊതുയിടങ്ങളിലെ ബഹിഷ്കരണം മുതലായവ 'വഴിവിട്ടുപോയ' സ്ത്രീക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ്. സ്ത്രീകൾ നിയമം അനുസരിക്കാൻ നിര്ബന്ധിതരാകുവാൻ കാരണം 'നല്ല പെൺകുട്ടി' എന്ന വിശേഷണം സാമൂഹിക മൂല്യനിർമിതികൾ അവർക്കു നൽകുന്നു എന്നതിനാലാണെന്ന് ഫോക്സ് പറയുന്നു.
സ്ത്രീകൾ മദ്യപിച്ചാലോ, പുക വലിച്ചാലോ, തന്നെ കടന്നു പിടിച്ചവനെ തിരിച്ചടിച്ചാലോ , എല്ലാം അത് സ്ത്രീകളുടെ കഴിവുകേടായും അവരെ കുറ്റവാളിയായും ചിത്രീകരിക്കുന്ന മനോഭാവം പുരുഷന്മാരുടെ ആണ്കോയ്മയിൽ നിന്ന് ഉരുത്തിരിയുന്നതാണ്. സ്ത്രീ അങ്ങനെ ചെയ്യാൻ പാടില്ലെന്നുള്ള വിചാരം എന്നും പുരുഷാധിഷ്ഠിത സമൂഹത്തിൽ നിലനിൽക്കുന്നു. ഒരു പുരുഷൻ കൊല ചെയ്യുമ്പോൾ കിട്ടാത്ത വാർത്താപ്രധാന്യമാണ് ഒരു സ്ത്രീ ചെയ്യുമ്പോ അതിനു ലഭിക്കുന്നത്.
സമൂഹം കല്പിച്ചിരിക്കുന്ന മൂല്യവ്യവസ്ഥയിൽ നിന്ന് വ്യതിചലിക്കാൻ ഉള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് നിഷിദ്ധമാണ്. ഫോക്സ് പറയുന്നത് പോലെ എല്ലായ്പ്പോഴും 'നല്ല നടപ്പ്' എന്ന ബന്ധനം എപ്പോ വേണമെങ്കിലും പ്രശ്നത്തിൽ ആയേക്കാം എന്ന ഗതിയിലാണ് ഒരു സ്ത്രീയുടെ സൽപ്പേര് നിലനിൽക്കുന്നത്. ആയതിനാൽ സ്ത്രീകൾ സമൂഹത്തിന്റെ പരമ്പരാഗതവും അനുരൂപവുമായ ആശയങ്ങൾക്ക് വശംവദരായി നിലകൊള്ളാൻ നിർബന്ധിതരാകുന്നു.
ഡാറൽ സ്റ്റീഫൻസ്മെയിരും ജോൺ ക്രെമറും തങ്ങളുടെ പഠനത്തിൽ പറയുന്നത് പുരുഷന്മാരെ ചുറ്റിപ്പറ്റിയുള്ള നിർവചഞങ്ങൾ കാരണവും, അവരുടെ ഉയർന്ന ശാരീരികക്ഷമത കാരണവും പുരുഷ കുറ്റവാളിയെ കൂടുതൽ ശക്തനും ഒരാളെ ആക്രമിക്കാനും കീഴ്പ്പെടുത്താനും കെൽപ്പുള്ളവനായും , ഒരു സ്ത്രീയേക്കാൾ എന്ത് കൊണ്ടും അപകടകാരിയായും കാണുന്നു (1980). സമൂഹത്തിലെ ആണ്കോയ്മ എല്ലാക്കാലവും സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ആണ് താല്പര്യപ്പെട്ടിട്ടുള്ളത്.
ഒരു തരത്തിലും ആയി തീരാൻ പാടില്ലാത്ത വിധം അങ്ങേയറ്റം മ്ലേച്ഛകരമായ രീതിയിൽ അവർ കുറ്റകൃത്യം ചെയ്യുന്നവരെ ചിത്രീകരിക്കുന്നു, എന്തെന്നാൽ, സ്ത്രീകൾ അങ്ങനെ ആയിത്തീരുന്നത് പുരുഷന്മാർക്ക് തന്നെ ഒരു തിരിച്ചടിയാകുമെന്ന് അവർ ഭയക്കുന്നു. കുറ്റകൃത്യം ചെയ്യാൻ ഉള്ള കഴിവ് ആൺ - പെൺ ഭേദമന്യേ എല്ലാവര്ക്കും ഉണ്ട്. എന്നാൽ കുറ്റം ചെയ്യുന്നവൻ എന്നും ആണായിരിക്കണം എന്നുള്ള ഒരു തരം പിടിവാശി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾ കുറ്റം ചെയ്യാൻ പാടില്ല അല്ലെങ്കിൽ അങ്ങനെ ചെയ്താൽ അത് അംഗീകരിക്കാനാവില്ല എന്ന മനോഗതി പുരുഷന്മാർക്കെതിരെയും പ്രവർത്തിക്കേണ്ട ഒന്നാണ്. ഒരു വിഭാഗക്കാർ അത് ചെയ്യുകയും മറ്റൊരു വിഭാഗക്കാർ അത് ചെയ്യുന്നതിൽ നിന്ന് നിഷേധിക്കപ്പെടുകയും ചെയ്യുന്നത് തുല്യത അല്ല. ഇവിടത്തെ കർമം എല്ലാ അർത്ഥത്തിലും തെറ്റ് തന്നെയാണ്, എന്നാൽ അത് ഒരു പക്ഷത്തിന്റെ മാത്രമായി മാറുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ സ്ത്രീകളെ നിരാകരിക്കുന്നത് പോലെ പുരുഷന്മാരെയും കുറ്റം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കേണ്ടതാണ്, അങ്ങനെയാകുന്ന പക്ഷം ക്രമേണ കുറ്റകൃത്യങ്ങൾ തന്നെ ഇല്ലാതാവും.
നാദിയ കമ്പനിയെല്ലോ തന്റെ ലേഖനത്തിൽ കുറ്റകൃത്യങ്ങളിൽ വർധിച്ചുവരുന്ന സ്ത്രീകളുടെ പങ്കിനെ പറ്റി പരാമർശിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ കേവലം പുരുഷന്മാരുടെ മാത്രം വിഹാരകേന്ദ്രം അല്ലെന്നും അതിൽ പങ്കാളിത്തം സ്ത്രീകൾക്കും ഇന്നത്തെ കാലത്തുണ്ടെന്ന് അവർ പറയുന്നു. കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും പുരുഷന്മാർക്കു തുല്യ അളവിൽ സ്ത്രീകളുടെ പങ്കാളിത്തം ഇല്ല താനും. സാങ്കേതിക പുരോഗതിയും സാമൂഹിക മാനദണ്ഡങ്ങളും സ്ത്രീകളെ വീടിന്റെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിച്ചെന്നും അതിലൂടെ തൊഴിൽ വിപണിയിലും കുറ്റകൃത്യങ്ങളിലും അവരുടെ പങ്കാളിത്തം വർധിക്കുകയും ചെയ്തു എന്നാണ് നദിയയുടെ വിലയിരുത്തൽ. കൂടാതെ നീതിന്യായ വ്യവസ്ഥ സ്ത്രീകളോട് കൂടുതൽ സൗമ്യമായി പെരുമാറുന്നതായി തോന്നുന്നുവെന്നും, സമൂഹത്തിൽ പുരുഷൻമാരുടെയും സ്ത്രീകളുടെയും റോളുകളുടെ കൂടിച്ചേരൽ അല്ലെങ്കിൽ തുല്യത എന്ന ആശയത്തിനാൽ സ്ത്രീകളുടെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു എന്നാണ് അവർ പറയുന്നത്. (കമ്പനിയെല്ലോ,2019)
ഫ്രിഡ അഡ്‌ലെർ അവരുടെ സിസ്റ്റേഴ്സ് ഇൻ ക്രൈം എന്ന പുസ്തകത്തിൽ സമൂഹത്തിൽ നിലനിന്നു വന്നിരുന്ന പുരുഷ-സ്ത്രീ വിഭിന്നതയെ പറ്റി പറയുന്നു. സ്ത്രീകൾക്ക് അവരുടെ സ്ഥാനവും പുരുഷന്മാർക്കു സ്ത്രീകളുടെ സ്ഥാനവും മനസ്സിലായിരുന്ന കാലഘട്ടത്തിൽ യാതൊരുവിധ അധികാര പ്രവേശനവും സ്ത്രീകൾക്ക് നൽകിയിരുന്നില്ല. അക്രമങ്ങളിൽ നിന്നും ഏറെക്കുറെ മിക്ക പുരുഷനിശ്ചയദാര്ട്യം നിന്നും സ്ത്രീകളെ അകത്തിയിരുന്നു എന്ന അവർ സൂചിപ്പിക്കുന്നു. തല്ഫലം രണ്ടുതരം വ്യത്യസ്ത സ്വഭാവരീതികൾ സമൂഹം സൃഷ്ടിക്കുകയും, പുരുഷന്മാർ ശക്തരും ധീരരും വിഷയങ്ങളിൽ സജീവരും എന്നാൽ അതെ സമയം സ്ത്രീകൾ നിഷ്ക്രിയരും ദുർബലരും പുരുഷന്മാരുടെ ആവശ്യങ്ങളുടെ സ്വീകാര്യരുമായി തീർന്നു (അഡ്‌ലെർ ,1976).
സ്ത്രീയുടെ ക്രിമിനൽ സ്വഭാവം സ്ത്രീസ്വഭാവത്തിന്റെ ഒരു സ്വാഭാവിക ഭാഗം മാത്രമാണെന്ന് ഈ പുസ്തകത്തിൽ അഡ്‌ലെർ വിലയിരുത്തുന്നു. പുരുഷാധിഷ്ഠിതമായ വാർത്ത മാധ്യമങ്ങളും സാമൂഹ്യ സ്ഥിതിയും എല്ലാ കാലത്തും സ്ത്രീകളുടെ കുറ്റകൃത്യങ്ങളെ അല്ലെങ്കിൽ കുറ്റം ചെയ്യാനുള്ള സ്ത്രീയുടെ ചോദനയെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ വീക്ഷണത്തെ അനുസരിച്ചു സ്ത്രീകൾ മുന്പത്തേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നു, അവയിൽ വലിയ തോതിലുള്ള അക്രമവും കാണുവാൻ സാധിക്കുന്നുവെന്ന് അഡ്‌ലെർ പറയുന്നു. സ്ത്രീകളുടെ അക്രമവാസന മനസ്സിലാക്കാതെ പോയതിനു പിറകിലുള്ള കാരണമായി അഡ്‌ലെർ ചൂണ്ടിക്കാണിക്കുന്നത് സമൂഹത്തിന്റെ സ്ത്രീയെ സംബന്ധിച്ച തെറ്റായ ധാരണകളാണ്. പുരുഷന്റേത് പോലെ തന്നെ അടിസ്ഥാന പ്രേരണകൾ സ്ത്രീകൾക്കും ഉണ്ടെന്ന് മനസ്സിലാക്കാൻ ഒരു പുരുഷനും മുതിർന്നിട്ടില്ല.
പാശ്ചാത്യ തത്വചിന്തയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ധാർമിക പ്രശംസ അർഹിക്കുന്ന ഒരു പുരുഷന് യുക്തിബോധം, ആത്മനിയന്ത്രണം, ഇഛാശക്തി,സ്ഥിരത, സാർവത്രിക തത്വങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം മുതലായ ഗുണങ്ങൾ ഉണ്ടായിരിക്കണമെന്നും അതെ സമയം സഹതാപം, അനുകമ്പ, ദയ, മറ്റുള്ളവരോടുള്ള കരുതൽ, വൈകാരിക പ്രതികരണം മുതലായവ ഉണ്ടാകാൻ പാടില്ലെന്നും ലൗറെൻസ്.എ.ബ്ലും തന്റെ പഠനത്തിൽ പരാമർശിക്കുന്നു.
പുരുഷനെ അനുസരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഗുണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കാന്റ് നല്കിയിരിയ്ക്കുന്ന വിശേഷണങ്ങൾ താരതമ്യേന മോശമാണെന്ന്പലും ചൂണ്ടി കാട്ടുന്നു. സ്ത്രീകൾക്ക് പ്രധാനമായും ആകർഷണീയതയും അനുസരണശീലവുമാണ് വേണ്ടതെന്ന കന്റ് പറയുന്നു. യഥാർത്ഥ ധാർമിക ഗുണങ്ങളല്ല ഇവയെന്നും, തികച്ചും അപ്രധാനമായ പ്രയോഗങ്ങളാണിവയെന്നും ബ്ലും വാദിക്കുന്നു
ജൈവികമായ കാരണങ്ങൾ കൂടി ഉൾപ്പെടുന്നുണ്ടോ?!
സ്ത്രീകളും പുരുഷന്മാരും തമ്മിൽ ക്രൂരമായ പ്രതികരണങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുന്നതിലുള്ള പ്രകടമായ ഏറ്റക്കുറച്ചിലുകൾക്ക് കാരണം സമൂഹത്തിലെ ക്രമീകരണങ്ങളും പുരുഷമേധാവിത്വവും കാരണമായേക്കാം എന്നതിനപ്പുറം ജൈവികമായ കാരണങ്ങൾ കൂടി ഉൾപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ചും ധാരാളം പഠനങ്ങൾ നടന്നു വരുന്നുണ്ട്. ലിംഗഭേദം നിർണയിക്കുന്ന ഹോർമോണുകൾ ഉൾപ്പെടെ നിരവധി ഹോര്മോണുകൾക്ക് സ്വഭാവപ്രകടനങ്ങളിൽ മാറ്റം ഉണ്ടാക്കാൻ കഴിയുയമെന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഉദാഹരണമായി, പുരുഷന്മാരിൽ തന്നെ കൗമാരപ്രായകാറിലും മധ്യവയസ്‌കരിലും അതിനു ശേഷമുള്ളവരിലെല്ലാമുള്ള പൊടുന്നനെ ഉള്ള പ്രതികരണങ്ങൾ, അപകടാവസ്ഥയിലേക്കുള്ള എടുത്തുചാടലുകൾ എന്നങ്ങനെയുള്ള സ്വഭാവങ്ങൾ കൗമാരപ്രായക്കാരിൽ വളരെയധികം കൂടുതലാണ്. കൗമാരപ്രായമാകുന്നതോടെ രൂപപ്പെടുന്ന ലൈംഗിക പക്വതയ്ക്കും ചോദനയ്ക്കും കാരണമാകുന്ന ഹോര്മോണുകളുടെ സാന്നിധ്യമാണ് നിരവധി പ്രകോപനപരവും പൊടുന്നനെയുള്ളതുമായ മറ്റു ജീവിതാവസ്ഥകളിലെ പ്രതികരണങ്ങൾക്കും ഒരു പക്ഷെ അത് വഴി ഉണ്ടാകുന്ന അനഭിലഷണീയതകൾക്കും കാരണമാകുന്നത്. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനു ഇതിൽ വലിയ പങ്കുണ്ട്. വ്യത്യസ്തമായി, ലിംഗഭേദത്തിനായി സ്ത്രീകളിൽ ഉല്പാദിപ്പിക്കുന്ന estradiol , progesterone എന്നിവ അപകടകരമായ വൈകാരിക പ്രതികരണങ്ങളെ കുറയ്ക്കുന്നതിൽ പങ്കു വഹിക്കുന്നു. സ്ത്രീകളിലും സാന്നിധ്യമുള്ള ടെസ്റ്റോസ്റ്റിറോൺ തന്നെയായിരിക്കാം ക്രൂരമായ പ്രതികരണങ്ങളിൽ സ്ത്രീകളെയും പ്രാപ്തരാക്കുന്നത്. ആന്തരികമായ ഈ ജൈവികവാസനകൾ ഒന്നും തന്നെ മനുഷ്യരിൽ സ്വതന്ത്രമായി മാത്രം പ്രവർത്തിക്കുന്നവ അല്ല. അവ സാമൂഹ്യവും സാംസ്കാരികവും ആയ ചുറ്റുപാടുകളുമായിക്കൂടി പ്രതിപ്രവർത്തിക്കുന്നുണ്ട്. അതിനാൽ സ്ത്രീകളുടെ സാമൂഹ്യപദവി, അവസരം, അനുഭവപ്പെടുന്ന വൈകാരിക പ്രതിസന്ധി എന്നിവ ജൈവീകത പോലെ തന്നെ നിർണ്ണായകമായ സ്വാധീനങ്ങൾ തന്നെയാണ്.
ഉപസംഹാരം
സിമോൺ ഡി ബ്യൂവേറിനെ സംബന്ധിച്ചിടത്തോളം വ്യക്തിനിഷ്ഠത (subjectivity) എന്നത് 'ഞാൻ' എന്നൊരു അവസ്ഥയാണ് (ആ വീക്ഷണത്തിൽ ലോകത്തെ നോക്കിക്കാണുകയും പ്രവർത്തിക്കുകയും ചെയ്യാൻ കഴിവുള്ളവർ ആയിരിക്കണം മനുഷ്യർ. സ്വാതന്ത്ര്യ ബോധം ഉണ്ടാകാനും വ്യക്തിയായി നിലനിൽക്കാനും സബ്ജെക്ടിവിറ്റി അനിവാര്യമാണ്. സ്ത്രീയെ രണ്ടാം തരാം ആക്കി നിർത്തിയത് അവളുടെ മേൽ അടിച്ചേൽപ്പിച്ച വികാരാധിഷ്ഠിതമായ കടിഞ്ഞാണുകളാണ്. എന്നാൽ പുരുഷന്മാർക് അവരുടെ സത്തയായി വിധിച്ചു നൽകിയത് യുക്തിബോധമായിരുന്നു. സ്ത്രീയെ വികാരാധിഷ്ഠിതമായും പുരുഷനെ യുക്തി കേന്ദ്രീകൃതമായും വേർതിരിച്ചു കാണിച്ചതിലൂടെ ഒരു വ്യക്തി സൃഷ്ടിക്കപ്പെടുകയും അതേ സമയം മറ്റൊരു വ്യക്തിയുടെ അടയാളം തന്നെ മായ്ച്ചു കളയുകയുമാണ് ചെയ്തത്.
മനുഷ്യരുടെ ലക്ഷക്കണക്കിന് വർഷങ്ങളുടെ ചരിത്രത്തിൽ ഹിംസാത്മകതയും ആക്രമണരീതികളും നിരവധി കാരണങ്ങളാൽ കുറഞ്ഞുവരുന്നതായി സ്റ്റീവൻ പിങ്കറെപ്പോലുള്ളവർ വാദിക്കുന്നുണ്ട്. ഇന്ന് മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ ഉൾപ്പെടെ കൊടും കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ പ്രത്യ്ക്ഷപ്പെടുന്നുമുണ്ട്. അവയിൽത്തന്നെ സ്ത്രീകൾ പങ്കെടുക്കുന്ന കുറ്റകൃത്യങ്ങൾക്ക് അസ്സാധാരണമായ പ്രാധാന്യവും വിശേഷണങ്ങളും ചാർത്തിക്കൊടുക്കുന്ന പ്രവണതകളും കാണാം.സ്ത്രീക്ക് subject അല്ലെങ്കിൽ സ്വത്വം ഇല്ല. സ്ത്രീകൾ എന്തുകൊണ്ട് ഇത്രകാലം കൊലപാതകികൾ ആയില്ല എന്നതിന് അർഥം അത്ര നാളും അവർ ഒരു വ്യക്തി അല്ലായിരുന്നു എന്നാണ്. വ്യക്തിയായിട്ടുള്ളവർക്കെ വ്യക്തിത്വം ഉള്ളു. 'I'ness അല്ലെങ്കിൽ 'ഞാൻ' എന്ന തോന്നൽ അഥവാ തിരിച്ചറിവ് സ്ത്രീകൾക്ക് ഉണ്ടാകാൻ സമൂഹം സമ്മതിച്ചിട്ടില്ല. വ്യക്തികൾ അല്ലാത്തതിനാൽ അവർ അധികാരികൾ ആയില്ല, ഭരണകർത്താക്കളായില്ല,കൊലപാതകികളുമായില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിന്റെ കബളിപ്പിക്കലിൽ വീണു പോകാത്ത അപൂർവം ചില സ്ത്രീകളും ഉണ്ടാകാതെ ഇല്ല. കേവലം ഉപഭോഗവസ്തു മാത്രമായി കണക്കാക്കപ്പെട്ടിരുന്ന കാലത്തു ഒരു സ്ത്രീയിൽ ഞാൻ എന്നൊരു തോന്നൽ ഉണ്ടാകാൻ യാതൊരുവിധ സാധ്യതയും ഇല്ല. ഇവിടെ അവരൊരു വ്യക്തി അല്ലാത്തതിനാൽ അവർ കൊലപാതകിയും അല്ല. ഇന്ന് സ്ത്രീകൾ വ്യക്തികളാണ്, അവര്ക് വ്യക്തിത്വം ഉണ്ട്, സ്വത്വ ബോധം ഉണ്ട്, അത്കൊണ്ട് അവർ കൊല്ലുകയും ചെയ്യുന്നു.
ഗ്രന്ഥസൂചിക
Adler, Freda. Sisters in crime. McGraw Hill, 1976
Blum, Lawrence A.Kant and Hegel’s moral rationalism: a feminist perspective. 1982.
Campaniello, Nadia. Women in Crime. 2019
Denson, Thomas F, et al. Aggression in Women: Behaviour, Brain and Hormones. National Library of medicine. 2018.
Fox, G.L. “Nice Girl”: Social Control of Women through a Value Construct. 1977.
Mili, P.M.K., Neethu Susan Cherian. Female Criminality in India: Prevalence, Causes and preventive Measures. International Journal of Criminal Justice Sciences, Vol 10 issue 1 January-June 2015https://ijcjs.com/menu-script/index.php/ijcjs/article/view/159
Naffine, Ngaire.Female Crime. Routledge, 2016.
Pinker, Steven. The Better Angels of our Nature: Why Violence has Declined. Viking. 2011
steffensmeier, Darrel J & John H. Kramer. The Differential Impact of Criminal Stigmatization on Male and Female Felons. Sex Roles, Vol No 1, 1980
കാമ്യ രാഗോ ജി ആർ
ഗവേഷക വിദ്യാർത്ഥി
തത്വശാസ്ത്ര വിഭാഗം
ഗവണ്മെന്റ് വനിതാ കോളേജ് വഴുതക്കാട്
Comentarios